
മനാമ : ഗൾഫ് മേഖലയിൽ നില നിൽക്കുന്ന സംഘർഷ സാഹചര്യങ്ങൾ കാരണം JEE പ്രവേശന പരീക്ഷ എഴുതുവാൻ ബഹ്റൈനിൽ ഉള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം ഇല്ല എന്നത് നൂറുകണക്കിന് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
പന്ത്രണ്ടാം ക്ളാസ് കഴിഞ്ഞു ഉന്നത പഠനത്തിനായി JEE പരീക്ഷ എഴുതുന്നതിനായി കാത്തിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് ഇതോടെ ആശങ്കയിലായത്.ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വിമാന സർവീസുകൾ പരിമിതമായതും ഉള്ള വിമാനങ്ങളിലെ ഉയർന്ന യാത്രാക്കൂലിയും നിരവധി കുടുംബങ്ങളെ പ്രതിസന്ധിയിൽ ആക്കിയിരിക്കയാണ്.
ഈ പ്രത്യേക സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിന് അവസരമൊരുക്കുന്ന പ്രധാന പ്രവേശന പരീക്ഷ എഴുതാൻ സാധിക്കാതെ വന്നാൽ നൂറുകണക്കിന് കുട്ടികളുടെ ഒരു വർഷം നഷ്ട്ടപ്പെടുകയും , അവരുടെ തയാറെടുപ്പുകൾ പാഴായി പോവുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ അധികൃതരുടെ ഇടപെടൽ ഉണ്ടാകണെമെന്ന് ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതിയോട് ഇ മെയിൽ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചതായി ബഹ്റൈൻ പ്രതിഭ ഭാരവാഹികൾ അറിയിച്ചു.
ഈ വിഷയത്തിൽ അടിയന്തര ഇടപെടലും പരിഹാരവും ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി പ്രതിഭ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.



