ന്യൂഡൽഹി: ശമ്പളമില്ലാത്ത അവധിയെടുക്കുകയും അനുവദിച്ച കാലയളവിനു ശേഷവും അവധിയിൽ തുടരുന്ന എല്ലാ ജീവനക്കാരേയും പിരിച്ചുവിടാനാണ് നിർദ്ദേശം. അവധി അപേക്ഷ സമർപ്പിക്കാതെയും സർവീസിൽ പ്രവേശിക്കാതെയും നിലവിൽ അവധിയിൽ തുടരുന്നവരെയാണ് പിരിച്ചുവിടുന്നത്. കെ.എസ്.ആർ ചട്ടം അനുസരിച്ച് അച്ചടക്ക നടപടി സ്വീകരിച്ച് ഇവരെ പിരിച്ചുവിടാനാണ് വകുപ്പ് മേധാവികൾക്ക് ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ് നിർദ്ദേശം നൽകിയത്.
സർക്കാർ ഉദ്യോഗസ്ഥർക്ക് സ്വദേശത്തോ, വിദേശത്തോ മറ്റു ജോലികളിൽ ഏർപ്പെടുന്നതിനും പങ്കാളിയോടൊപ്പം താമസിക്കുന്നതിനും പരമാവധി 20 വരെ ഘട്ടംഘട്ടമായി അവധി അനുവദിച്ചിരുന്നു. എന്നാൽ 2020 നവംബർ അഞ്ചു മുതൽ അവധി അഞ്ചു വർഷമായി പരിമിതപ്പെടുത്തി. ഇതിനായി ഇപ്പോൾ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളിലാണ് ധനകാര്യ വകുപ്പ് നിലപാട് വ്യക്തമാക്കിയത്. ഒരു ഉദ്യോഗസ്ഥനു സർവീസ് കാലയളവിൽ ലഭിക്കുന്ന ശമ്പളമില്ലാതെയുള്ള അവധി പരമാവധി അഞ്ച് വർഷമായിരിക്കും. അവധി കഴിയുന്ന മുറയ്ക്ക് തിരികെ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ അച്ചടക്ക നടപടിയെടുത്ത് സർവീസിൽ നിന്നും നീക്കം ചെയ്യും.