ചെന്നൈ: നടൻ ചിമ്പു നൽകിയ മാനനഷ്ടക്കേസിൽ നിർമാതാക്കളുടെ സംഘടനയ്ക്ക് ഒരുലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി. മൂന്നുവർഷമായിട്ടും കേസിൽ സത്യവാങ്മൂലം സമർപ്പിക്കാത്തതിനാലാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിന് കോടതി പിഴയിട്ടത്. ഈമാസം 31-നകം പിഴ അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.
2019 ഫെബ്രുവരിയിലാണ് തന്നെക്കുറിച്ച് അപകീർത്തി പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് നിർമ്മാതാവ് മൈക്കിൾ രായപ്പനും അന്നത്തെ തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റായിരുന്ന വിശാൽ കൃഷ്ണയ്ക്കുമെതിരെ സിമ്പു മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ചിമ്പുവിന്റെ ‘അൻപാനവൻ അടങ്കാതവൻ അസറാതവൻ’ എന്ന ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടാൻ കാരണം സിമ്പു ആണെന്ന് നിർമ്മാതാവ് മൈക്കിൾ രായപ്പൻ ആരോപിച്ചിരുന്നു. കൂടുതൽ സമയവും താരം സെറ്റിൽ എത്താതിരുന്നതിനാൽ തനിക്ക് വലിയ നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ നായകൻ സിമ്പുവിന്റെ നിസ്സഹകരണവും പെരുമാറ്റദൂഷ്യവും കാരണം തനിക്ക് 16 കോടി രൂപ നഷ്ടമായെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് മൈക്കിൾ രായപ്പൻ പരാതി നൽകി. തുടർന്നാണ് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയിൽ മൈക്കിൾ രായപ്പനെതിരെ സിമ്പു മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
കേസിൽ രേഖാമൂലം സത്യവാങ്മൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും നിർമാതാക്കളുടെ സംഘടന സത്യവാങ്മൂലം സമർപ്പിച്ചിരുന്നില്ല. കഴിഞ്ഞദിവസം ഹർജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് പി. വേൽമുരുകൻ സംഘടനയ്ക്ക് പിഴചുമത്തി ഉത്തരവിട്ടത്. ഹർജി വീണ്ടും ഏപ്രിൽ ഒന്നിന് പരിഗണിക്കും.
