
ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ) ∙നോർത്ത് ഹൂസ്റ്റൺ ഹാരിസ് കൗണ്ടിയിലെ ബാറിൽ 45കാരനെ അര മണിക്കൂറോളം ക്രൂരമായി ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്ത പിയർലാന്റിൽ നിന്നുള്ള ഫെലിക്സ് വേയിലിന് 82 വർഷം തടവും കൂട്ടുകാരി ഏരിയലിനു 20 വർഷവും കോടതി ശിക്ഷ വിധിച്ചു.
2021 ഫെബ്രുവരി 17നായിരുന്നു സംഭവം. ബാറിൽ മദ്യപിച്ചുകൊണ്ടിരുന്ന ഫെലിക്സും ഏരിയലും പീഡനത്തിനും മർദനത്തിനും ഇരയായ 49 കാരനും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് ഇരുവരും ബാറിൽ നിന്നു പുറത്തു പോയി 10 മിനിറ്റിനുശേഷം തിരിച്ചുവരികയും പെട്ടെന്ന് ഇയാൾക്കു നേരെ ആക്രമണം നടത്തുകയുമായിരുന്നു.
ആദ്യത്തെ അഞ്ചുമിനിട്ട് ആക്രമണത്തിൽ അബോധാവസ്ഥയിലായിട്ട് ഇരയെ ഇരുവരും ചേർന്നു കൈകൊണ്ടും കാലുകൊണ്ടും ബാർ സ്റ്റൂൾ കൊണ്ടും 30 മിനിറ്റോളം മർദനം തുടർന്നു. മർദനം അവസാനിച്ചു പുറത്തുപോകുമ്പോൾ ഇയാളുടെ വാലറ്റും മോഷ്ടിച്ചു. പരിസരമാകെ രക്തത്തിൽ കുളിച്ചു കിടന്നിരുന്നയാളെ പൊലീസ് എത്തിയാണു ആശുപത്രിയിൽ എത്തിച്ചത്. തുടർന്നു നിരവധി ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയെങ്കിലും പൂർണ ആരോഗ്യം ഇതുവരെ വീണ്ടെടുത്തിട്ടില്ല.
കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഫെലിക്സിനു കോടതി ഡിസംബർ രണ്ടാംവാരം 82 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. കൂട്ടുകാരിയുടെ ശിക്ഷ ഡിസംബർ 29 നായിരുന്നു വിധിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു. അതിക്രൂരമായ മർദനമായിരുന്നുവെന്നു ഡിസ്ട്രിക്ട് അറ്റോർണി ഓഫിസ് അറിയിച്ചു. മർദനത്തിനിരയായ വ്യക്തിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഏരിയലിനെതിരെ കുറ്റം ആരോപിച്ചിരുന്നു.
