
റിയാദ്: പലസ്തീൻ ജനതക്ക് അവരുടെ ഭൂമിയിൽ അവകാശമുണ്ടെന്നും അവർ നുഴഞ്ഞുകയറ്റക്കാരോ കുടിയേറ്റക്കാരോ അല്ലെന്നും സൗദി വിദേശകാര്യ മന്ത്രാലയം. ഗസ്സ മുനമ്പിൽനിന്ന് പലസ്തീനികളെ മാറ്റണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചതിന് പിന്നാലെയാണ് സൗദി വിദേശകാര്യ മന്ത്രാലയത്തിെൻറ ചുട്ട മറുപടി. ഫലസ്തീൻ വിഷയത്തിൽ ഞങ്ങളുടെ ഉറച്ച നിലപാട് ആവർത്തിക്കുന്നു. കുടിയൊഴിപ്പിക്കൽ ഒരുതരത്തിലും അംഗീകരിക്കില്ല. പലസ്തീൻ ജനതയുടെ അവകാശം ദൃഢമായി നിലനിൽക്കുമെന്നും എത്ര കാലമെടുത്താലും ആർക്കും അത് എടുത്തുകളയാൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
പലസ്തീനികളുടെ പലായനം സംബന്ധിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിെൻറ പ്രസ്താവനകളെ തള്ളിക്കളയുന്നു. പലസ്തീൻ പ്രശ്നത്തിെൻറ കേന്ദ്രബിന്ദുവിന് ഊന്നൽ നൽകുന്ന നിലപാടുകളെ അഭിനന്ദിക്കുന്നു. കുടിയേറ്റം സംബന്ധിച്ച നെതന്യാഹുവിെൻറ പ്രസ്താവനകളെ അപലപിക്കുന്ന സഹോദരരാജ്യങ്ങളുടെ നിലപാടുകളോടുള്ള അഭിനന്ദനവും അറിയിക്കുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സഹവർത്തിത്വത്തിെൻറ തത്വം അംഗീകരിക്കുകയല്ലാതെ ശാശ്വതസമാധാനം കൈവരിക്കാനാവില്ലെന്നും സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള സൗദിയുടെ നിലപാട് ഉറച്ചതാണെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ബുധനാഴ്ച ആവർത്തിച്ചിരുന്നു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതെ ഇസ്രായേലുമായി ഒരു നയതന്ത്ര ബന്ധവും ഉണ്ടാകില്ലെന്നും തുറന്നടിച്ചിരുന്നു. ഗസ്സ മുനമ്പ് പിടിച്ചെടുത്ത് അവിടത്തെ ജനങ്ങളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നതായി യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇത്.
വർഷങ്ങളായി ദ്വിരാഷ്ട്ര പരിഹാരത്തിന് അനുസൃതമായി ഇസ്രായേൽ-പലസ്തീൻ സംഘർഷം പരിഹരിക്കുന്നതിനായി സൗദി നിലപാട് ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. പലസ്തീനികൾക്ക് അവരുടെ ഭൂമിയിലുള്ള അവകാശത്തോട് ഉറച്ചുനിൽക്കുകയും ചെയ്തിട്ടുണ്ട്.
