
ജക്കാർത്ത: ഇന്തോനേഷ്യക്ക് യുദ്ധവിമാനങ്ങളും ഡ്രോണുകളും വിൽക്കുന്നത് ഉൾപ്പെടെയുള്ളകരാറിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രി ഇസ്ലാമാബാദിൽ പാകിസ്ഥാൻ വ്യോമസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ലിബിയയുടെ നാഷണൽ ആർമിയുമായും സുഡാൻ സൈന്യവുമായും കരാറുകൾ ഉൾപ്പെടെ നിരവധി പ്രതിരോധ മേഖലയിലെ ചർച്ചകളുമായി പാകിസ്ഥാന്റെ പ്രതിരോധ വ്യവസായം മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ ചർച്ച. പ്രതിരോധ മന്ത്രി സ്ജാഫ്രി സ്ജാംസൗദ്ദീനും പാകിസ്ഥാൻ വ്യോമസേനാ മേധാവി മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ദുവും തമ്മിലുള്ള കൂടിക്കാഴ്ച ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
പൊതുവായ പ്രതിരോധ സഹകരണ ബന്ധങ്ങൾ ചർച്ച ചെയ്യുന്നതിലാണ് യോഗം ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ റിക്കോ റിക്കാർഡോ സിറൈറ്റ് റോയിട്ടേഴ്സിനോട് പറഞ്ഞു. ചർച്ചകൾ ഇതുവരെ വ്യക്തമായ തീരുമാനങ്ങളിലേക്ക് നയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാനും ചൈനയും സംയുക്തമായി വികസിപ്പിച്ചെടുത്ത മൾട്ടി-റോൾ കോംബാറ്റ് എയർക്രാഫ്റ്റായ ജെഎഫ്-17 ജെറ്റുകളുടെയും നിരീക്ഷണത്തിനും ലക്ഷ്യങ്ങൾ ആക്രമിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത കില്ലർ ഡ്രോണുകളുടെയും വിൽപ്പനയെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ നടന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു. ചർച്ചകൾ പുരോഗമിക്കുകയാണെന്നും 40-ലധികം ജെഎഫ്-17 ജെറ്റുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. പാകിസ്ഥാന്റെ ഷാപാർ ഡ്രോണുകളിൽ ഇന്തോനേഷ്യ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
ഡെലിവറി സമയക്രമങ്ങളെക്കുറിച്ചും ഒരു നിർദ്ദിഷ്ട കരാർ എത്ര വർഷത്തേക്ക് നീണ്ടുനിൽക്കുമെന്നതിനെക്കുറിച്ചും വ്യക്തതയില്ല. പ്രതിരോധം ഉൾപ്പെടെയുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കായി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ കഴിഞ്ഞ മാസം രണ്ട് ദിവസത്തെ സന്ദർശനത്തിനായി പാകിസ്ഥാനിൽ എത്തിയിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്തോനേഷ്യ നിരവധി ജെറ്റുകൾക്കായി ഓർഡറുകൾ നൽകിയിരുന്നു. 2022 ൽ 8.1 ബില്യൺ ഡോളർ വിലവരുന്ന 42 ഫ്രഞ്ച് റാഫേൽ ജെറ്റുകളും തുർക്കിയിൽ നിന്ന് 48 KAAN ഫൈറ്റർ ജെറ്റുകളും ഇറക്കി വ്യോമസേനയെ ശക്തിപ്പെടുത്തി. ചൈനയുടെ J-10 ഫൈറ്റർ ജെറ്റുകൾ വാങ്ങുന്നതിനെക്കുറിച്ചും യുഎസ് നിർമ്മിത F-15EX ജെറ്റുകൾ വാങ്ങുന്നതിനുള്ള ചർച്ചകൾ നടത്തിവരികയാണ്. ബംഗ്ലാദേശ്, സൗദി തുടങ്ങിയ രാജ്യങ്ങളുമായി പാകിസ്ഥാൻ ആയുധക്കരാർ ചർച്ച നടത്തുന്നു.


