ന്യൂഡൽഹി: ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന് നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് സൈനികര്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. രണ്ട് സൈനിക ഉദ്യോഗസ്ഥരും ഒരു ബിഎസ്എഫ് സബ് ഇന്‍സ്പെക്ടറും മൂന്ന് സാധാരണക്കാരുമാണ് മരിച്ചത്. നാട്ടുകാരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു.
പ്രത്യാക്രമണത്തില്‍ എട്ടോളം പാക് സൈനികരും കൊലപ്പെട്ടു. 15ഓളം പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. ബാരാമുള്ള ജില്ലയിലെ നിയന്ത്രണ രേഖയിലാണ് ആക്രമണം ഉണ്ടായതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന്റെ ആര്‍മി ബങ്കറുകള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യം സൈന്യം പുറത്തുവിട്ടു. പാക് സൈന്യത്തിന്റെ ബങ്കറുകള്‍, ഇന്ധനപ്പുരകള്‍, ലോഞ്ച്പാഡുകള്‍ തുടങ്ങിയവ ഇന്ത്യന്‍ സേന തകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബാരാമുള്ള നിയന്ത്രണരേഖയിലെ പീരങ്കി ബറ്റാലിയനിലെ ബിഎസ്എഫ് എസ്.ഐ രാകേഷ് ഡോവലാണ് കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ തലയ്ക്ക് ഗുരതരമായി പരിക്കേല്‍ക്കുകയായിരുന്നു. സുബോധ് ഘോഷ്, ഹര്‍ധന്‍ ചന്ദ്ര റോയ് എന്നീ സൈനിക ഉദ്യോഗസ്ഥരും മരിച്ചു.