
തിരുവനന്തപുരം: നിയമസഭയില്‍ പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിലിരിക്കുമെന്ന് പി.വി. അൻവർ എം.എൽ.എ. ഇന്ന് തലസ്ഥാനത്തെത്തിയിട്ടും അദ്ദേഹം നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തില്ല. നിയമസഭയിൽ സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്ന് അൻവർ പറഞ്ഞു. സ്വതന്ത്ര ബ്ലോക്കായി പ്രത്യേക സീറ്റ് അനുവദിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായില്ലെങ്കില്‍ തുടർനടപടി സ്വീകരിക്കും.
ജീവനുണ്ടെങ്കിൽ നാളെ നിയമസഭയിൽ പോകും. പ്രതിപക്ഷത്തിരിക്കാൻ പറ്റില്ലെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ഇനി സീറ്റ് തരാതിരിക്കാനാണ് തീരുമാനമെങ്കില്‍ തറയിലിരിക്കാനാണ് തന്റെ തീരുമാനം. തറ അത്ര മോശം സ്ഥലമല്ല.
എ.ഡി.ജി.പിയെ സസ്പെന്റ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. ഡി.ജി.പി. ആദ്യം കൊടുത്ത റിപ്പോര്‍ട്ട് എ.ഡി.ജി.പി. അജിത് കുമാറിനെ സസ്പെന്റ് ചെയ്യണമെന്നാണ്. അത് മുഖ്യമന്ത്രിയുടെ ഓഫീസ് തിരുത്താൻ നിര്‍ബന്ധിക്കുകയായിരുന്നു. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിര്‍ത്തുന്നത് പ്രവര്‍ത്തകരുടെ ആഗ്രഹം നോക്കിയായിരിക്കുമെന്നും അൻവര്‍ പറഞ്ഞു.
