തിരുവനന്തപുരം: വർക്കല ശിവഗിരി ശ്രീനാരായണ മിഷൻ ആശുപത്രിക്കും, തിരുവനന്തപുരം ശാസ്തമംഗലം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിക്കും ജയ്പൂർ ഫൂട്സ് യു.എസ്.എ ചാപ്റ്റർ നൽകിയ ഓക്സിജൻ കോൺസൻ്ററേറ്ററുകൾ കേന്ദ്ര വിദേശകാര്യ പാർലമെൻ്ററികാര്യ സഹമന്ത്രി വി. മുരളീധരൻ കൈമാറി. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നത് കണക്കിലെടുത്താണ് രണ്ട് സ്ഥാപനങ്ങൾക്കും ഓക്സിജൻ കോൺസെൻററേറ്ററുകൾ കൈമാറിയതെന്ന് മന്ത്രി പറഞ്ഞു.

രാജ്യത്ത് കൊവിഡ് വ്യാപനം തടയാൻ കഴിഞ്ഞത് ആരോഗ്യ പ്രവർത്തകരുടെ കഠിന പ്രയത്നത്താലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് ലോക രാജ്യങ്ങളിലെ പോലെ കൊവിഡ് വ്യാപനം ഇന്ത്യയിൽ ഉണ്ടായിട്ടില്ല.രണ്ടാം വ്യാപനം വേഗത്തിൽ നിയന്ത്രിക്കാനും കഴിഞ്ഞു. ഓക്സിജൻ ആവശ്യകതയാണ് രണ്ടാം തരംഗത്തിൽ കൂടുതൽ പ്രകടമായത്. ഉത്പാദനത്തിൻ്റെ പത്തിരട്ടി ആവശ്യമായി വന്നു. ഇതാണ് ആശുപത്രികളിലേക്ക് ഓക്സിജൻ കോൺസെൻററേറ്ററുകൾ നൽകാൻ കാരണമെന്ന് വി.മുരളീധരൻ പറഞ്ഞു.

ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി ഓരോ നിമിഷവും വർദ്ധിച്ചു വരുന്ന കാലഘട്ടമാണിതെന്നും ഇത് തിരിച്ചറിഞ്ഞാണ് സ്വദേശി ദർശൻ പദ്ധതിയിൽ കേന്ദ്ര സർക്കാർ ശിവഗിരിയെ ഉൾപ്പെടുത്തിയതെന്നും മന്ത്രി ശിവഗിരി ശ്രീനാരായണ ആശുപത്രിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധിയാണ് തീർത്ഥാടന സർക്യൂട്ട് നടപ്പാക്കുന്നതിൽ കാലവിളംബം ഉണ്ടാക്കിയത്. അതിൻ്റെ തുടർ പ്രവർത്തനങ്ങൾ ഉടൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എന്ന നിലയിലല്ല ശിവഗിരി മഠത്തിൻ്റെ ദില്ലിലെ അംബാസിഡർ ആയാണ് മന്ത്രി വി. മുരളീധരനെ കാണുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ വിസുദാനന്ദ സ്വാമി പറഞ്ഞു. 70 കോടിയുടെ ശിവഗിരി തീർത്ഥാടന സർക്യൂട്ട് ഉൾപ്പെടെ ശിവഗിരിയുടെ വികസനത്തിന് സാധ്യമായ എല്ലാ സഹായവും ചെയ്തത് കടപ്പാടോടെ ഓർക്കുന്നുവെന്നും സ്വാമി വിസുദാനന്ദ പറഞ്ഞു. ശ്രീ നാരായണ മെഡിക്കൽ മിഷൻ സെക്രട്ടറി സ്വാമി വിശാലാനന്ദ ധർമ്മസംഘം ട്രഷറർ ശാരദാന്ദ തുടങ്ങിയവരും സംസാരിച്ചു. ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ നടന്ന ചടങ്ങിൽ സ്വാമി മോക്ഷവൃത്താനന്ദ അദ്ധ്യക്ഷത വഹിച്ചു.
