മനാമ: ബഹ്റൈനിൽ സർക്കാർ വിവിധ സ്വകാര്യമേഖലാ സ്ഥാപനങ്ങളിൽ ബഹ്റൈനികളുടെ തൊഴിൽ നിരക്ക് ത്വരിതപ്പെടുത്തുന്നത് തുടരുന്നു. 2023 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്തെ പൗരന്മാർക്ക് 14,163 പേർക്ക് 71% എന്ന നിരക്കിൽ ജോലി നൽകിയതായി തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു.
തൊഴിൽ വിപണിയിലെ റിക്രൂട്ട്മെന്റിന് ബഹ്റൈനികളായിരിക്കും ആദ്യം തിരഞ്ഞെടുക്കുകയെന്നും മന്ത്രി പറഞ്ഞു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നിക്ഷേപങ്ങൾ ആകർഷിക്കുക, തൊഴിൽ അന്തരീക്ഷം വർധിപ്പിക്കുക, പരിശീലന, യോഗ്യതാ നയങ്ങൾ വൈവിധ്യവൽക്കരിക്കുക, സ്വകാര്യ മേഖലയ്ക്ക് നിരവധി നേട്ടങ്ങളും പ്രോത്സാഹനങ്ങളും നൽകുന്നതിലൂടെയാണ് ഇത് സാധ്യമാക്കുക. 2023 ലെ രണ്ടാം പാദത്തിലെ തൊഴിൽ വിപണി സൂചികകളുടെ കാബിനറ്റ് അവലോകനത്തിലാണ് മന്ത്രിയുടെ പ്രസ്താവന വന്നത്.
ബഹ്റൈനിൽ പ്രതിവർഷം 20,000 നിയമന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇത് തൊഴിൽ വിപണിയുടെ സ്ഥിരതയെയും വിവിധ ഉൽപ്പാദന മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള വളർച്ചയെയും പ്രതിഫലിപ്പിക്കുന്നു. സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി പ്രതിവർഷം 10,000 ബഹ്റൈനികൾക്ക് പരിശീലനം നൽകുകയെന്നതാണ് പ്രഖ്യാപിത ലക്ഷ്യം. വിവിധ പരിശീലന പരിപാടികളിൽ നിന്ന് പ്രയോജനം നേടുന്ന പൗരന്മാരുടെ എണ്ണം 7,237 ട്രെയിനികളിൽ എത്തി. ഇത് പ്രഖ്യാപിത ലക്ഷ്യത്തിന്റെ 72% വരും.
വേതന പിന്തുണ വർദ്ധിപ്പിക്കാനും സ്വകാര്യ മേഖലയിലെ പുതിയ ജീവനക്കാരുടെ വേതന നിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങൾ ആരംഭിച്ചതിന് ശേഷം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പൗരന്മാരുടെ വേതനത്തിൽ 6.3% വർദ്ധനവ് രേഖപ്പെടുത്തി. സ്വകാര്യമേഖലയിലെ ഉയർന്ന വേതനം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പ്രധാന ചാലകമായ സ്വകാര്യമേഖലയിൽ ജോലിചെയ്യാൻ കൂടുതൽ പൗരന്മാരെ ആകർഷിക്കാൻ സഹായിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈനിൽ നിക്ഷേപം നടത്തുന്നത് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും കൂടുതൽ നേട്ടങ്ങൾ കൈവരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.