
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ ഡൽഹിയിലെ മുസ്തഫാബാദ് മണ്ഡലത്തിന്റെ പേരു മാറ്റുമെന്നു പ്രഖ്യാപിച്ചു ബിജെപി. മണ്ഡലത്തിൽനിന്നും വിജയിച്ച മോഹൻ സിങ് ബിഷ്ടാണ് പ്രഖ്യാപനം നടത്തിയത്. മുസ്തഫാബാദിന്റെ പേര് ശിവപുരി എന്നോ ശിവവിഹാർ എന്നോ മാറ്റുമെന്നാണു പ്രഖ്യാപനം. ഡൽഹിയിലെ മുസ്തഫാബാദിൽ ബിജെപിയുടെ അപ്രതീക്ഷിത വിജയത്തിനു പിന്നാലെയാണു പേരു മാറ്റുമെന്ന ബിഷ്ടിന്റെ പ്രഖ്യാപനം. 2020ൽ കലാപം നടന്ന മണ്ഡലമാണു മുസ്തഫാബാദ്.
‘ഔദ്യോഗിക കണക്കുകൾ പ്രകാരം മണ്ഡലത്തിൽ 45 ശതമാനം മുസ്ലീം വിഭാഗമാണ്. പക്ഷേ, മണ്ഡലത്തിൽ യാത്ര ചെയ്തതിൽ നിന്നും മുസ്ലീം വിഭാഗം 60 ശതമാനവും ഹിന്ദുക്കൾ 40 ശതമാനവുമാണെന്ന് മനസിലാക്കി. ഞങ്ങൾ ഒരു സെൻസസ് നടത്തും. മുസ്തഫാബാദിന്റെ പേര് ശിവ് വിഹാർ അല്ലെങ്കിൽ ശിവപുരി എന്നു മാറ്റുകയും ചെയ്യും.’ – മോഹൻ സിങ് ബിഷ്ട് പറഞ്ഞു. എഎപി നേതാവ് അദീൽ അഹമ്മദ് ഖാനെയും എഐഎംഐഎം സ്ഥാനാർത്ഥി മുഹമദ് താഹിർ ഹുസൈനെയും പരാജയപ്പെടുത്തിയാണു മോഹൻ സിങ് ബിഷ്ട് മുസ്തഫാബാദിൽ നിന്നും ഇക്കുറി വിജയിച്ചു കയറിയത്. 17,578 വോട്ടുകൾക്കായിരുന്നു ഇവിടെ ബിജെപി സ്ഥാനാർഥിയുടെ വിജയം.
