
തിരുവനന്തപുരം: കേരളത്തിൽ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികളുമായി സര്‍ക്കാര്‍. എട്ടാം ക്ലാസില്‍ ഇത്തവണ മുതല്‍ ഓള് പാസ് ഉണ്ടാവില്ല. ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് നിർബന്ധമാക്കും. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്കായിരിക്കും നിര്‍ബന്ധമാക്കുക.
2026-27 അദ്ധ്യയന വർഷത്തില്‍ പത്താം ക്ലാസിലും മിനിമം മാര്‍ക്ക് നടപ്പാക്കാനാണ് തീരുമാനം. വിദ്യാഭാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ഇന്റേണല്‍ മാര്‍ക്ക് കൂടുതല്‍ നല്കുന്നതു മൂലവും ഓള് പാസ് മൂലവും സംസ്ഥാനത്ത് സര്‍ക്കാര്‍ സ്കൂളുകളിലെ വിഭ്യാഭ്യാസ നിലവാരം കുറയുന്നതായി ആരോപണമുയര്‍ന്നിരുന്നു.
ഈ പരാതി പരിഹരിക്കാനുളള നടപടികളുടെ ഭാഗമായാണ് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കുന്നത്. ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷകളില്‍ കേരളത്തില്‍നിന്നുള്ള കുട്ടികള്‍ പിന്നോക്കം പോകുന്നുവെന്ന ആരോപണം വ്യാപകമായി ഉയർന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.


