
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ഹൈക്കമാന്‍ഡ് ചര്‍ച്ച അവസാനിച്ചു. കേരളത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിൽ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നൽകി.മാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായം പറയാൻ ആർക്കും അവകാശമില്ലെന്നും ഹൈക്കമാൻഡ് പൂർണ നിരീക്ഷണം നടത്തുമെന്നും യോഗത്തിൽ നേതൃത്വം വ്യക്തമാക്കി. കെപിസിസി അധ്യക്ഷനെ മാറ്റുന്ന കാര്യം ഉള്‍പ്പെടെ യോഗത്തിൽ ചര്‍ച്ചയായില്ല. നേതൃമാറ്റം ചര്‍ച്ചയായില്ല. കെ സുധാകരൻ തന്നെ കെപിസിസി അധ്യക്ഷനായി തൽക്കാലം തുടരും. കെപിസിസി തലത്തിൽ പുനസംഘടന ഉടനുണ്ടാകില്ല. പരാതിയുള്ള ഡിസിസികളിൽ മാത്രം പുനസംഘടന നടത്താനും യോഗത്തിൽ തീരുമാനിച്ചു.
തനിക്കും വിഡി സതീശനും ഇടയിൽ ഒരു പ്രശ്നവുമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ യോഗത്തിൽ പറഞ്ഞു. എല്ലാം മാധ്യമങ്ങൾ ഉണ്ടാക്കിയതെന്ന് കെ സുധാകരൻ യോഗത്തിൽ പറഞ്ഞു. യോഗത്തിൽ വികാരാധീനനായാണ് സുധാകരൻ സംസാരിച്ചത്. നേതൃതലത്തിൽ തന്നെ ഒറ്റപ്പെടുത്താൻ നീക്കം നടന്നുവെന്നും താൻ ദുർബലനായെന്ന പ്രചാരണത്തെ ആരും പ്രതിരോധിച്ചില്ലെന്നും സുധാകരൻ തുറന്നടിച്ചു. കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന പ്രചാരണത്തെ ശരിവെയ്ക്കും വിധം ചില നേതാക്കൾ മാധ്യമങ്ങളോട് പരസ്യ പ്രതികരണം നടത്തിയെന്നും സുധാകരൻ പറഞ്ഞു.പാർട്ടി ഐക്യം തകർക്കും വിധം ഒരു പ്രസ്താവനയോ നീക്കമോ തന്നിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും സുധാകരൻ യോഗത്തിൽ പറഞ്ഞു.
