
സന: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ കേസിൽ ചെറിയ പ്രതീക്ഷകൾ ഉണ്ടെന്ന് റിപ്പോർട്ട്. ഇറാൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായി ചർച്ച നടത്താൻ ശ്രമിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കുടുംബത്തിന് ബ്ലെഡ് മണി വാഗ്ദാനം ചെയ്ത് മാപ്പ് ചോദിച്ചാൽ നിമിഷ പ്രിയയുടെ വധശിക്ഷയിൽ ഇളവ് ലഭിക്കാൻ സാദ്ധ്യതയുണ്ട്.നിമിഷ പ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള വടക്കൻ യെമനിലാണ്. ഇറാനിലെ ഉദ്യോഗസ്ഥർ ഹൂതികളുടെ സഹായത്തോടെ കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായി ചർച്ച നടത്താനാൻ ശ്രമിക്കുന്നുണ്ട്. ഇത് പ്രതീക്ഷ നൽകുന്നു. നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കാൻ ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച സന്നദ്ധത അറിയിച്ചിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ പുതിയ നീക്കം.2017ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുന്നത്. 2020ൽ വിചാരണ കോടതി വധശിക്ഷ വിധിച്ചു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ പോയിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചർച്ചകൾ നടത്തി. എന്നാൽ ഈ ചർച്ചകൾ വഴിമുട്ടി.തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷ പ്രിയ. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ അബ്ദു മഹ്ദി പാസ്പോർട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം.
