
ദില്ലി: പാകിസ്ഥാനായി ചാരപ്രവൃത്തി നടത്തുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എട്ട് സംസ്ഥാനങ്ങളിലെ 15 ഇടത്ത് എൻഐഎ റെയ്ഡ് നടത്തി. ദില്ലി, മഹാരാഷ്ട്ര, യുപി, രാജസ്ഥാൻ പശ്ചിമബംഗാൾ, അസം അടക്കം സ്ഥാനങ്ങളിലാണ് പരിശോധന നടന്നത്. സിആർപിഎഫ് ജവാന്റെ അറസ്റ്റിന് പിന്നാലെ എടുത്ത കേസിലാണ് പരിശോധന. പാക് ഇൻറലിജൻസുമായി ബന്ധമുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്.
നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളും അടക്കം റെയ്ഡ് നടന്ന വീടുകളിൽ നിന്ന് എൻഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യാ വിരുദ്ധ തീവ്രവാദ തന്ത്രത്തിന്റെ ഭാഗമായാണ് പാകിസ്താനിൽ നിന്നുള്ള ചാര സംഘാംഗങ്ങൾ ഇന്ത്യയിലുള്ളവരുമായി ബന്ധപ്പെട്ടത്. പാകിസ്താനിലെ ചാര സംഘങ്ങളുമായി ബന്ധപ്പെടുകയും ചാരവൃത്തി പ്രവർത്തനങ്ങൾക്ക് പണം കൈപ്പറ്റുകയും ചെയ്തെന്ന കൃത്യമായ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
