വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരുത്തീ. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തുകയാണ് നവ്യ ഇപ്പോള്‍. ആദിത്യന് എന്ന കുട്ടിയെയാണ് നവ്യ പരിചയപ്പെടുത്തുന്നത്. തൃശൂര്‍ കുന്നംകുളത്ത് വീടു ജപ്തി ചെയ്യുന്നതിനിടയില്‍ പൊലീസ് സംഘത്തെ തടയാന്‍ ശ്രമിക്കുകയും ഒപ്പം താന്‍ വളര്‍ത്തിയ പക്ഷി കുഞ്ഞുങ്ങളില്‍ ഒന്നിനെ കരുതലോടെ കയ്യില്‍ അടക്കി പിടിക്കുകയും ചെയ്ത് വാര്‍ത്തകളിലൂടെ ശ്രദ്ധ നേടിയ കുട്ടിയാണ് ആദിത്യന്. ആദിത്യന്റെ അന്നത്തെ ചിത്രങ്ങള്‍ പങ്കുവച്ചാണ് നവ്യയുടെ പോസ്റ്റ്.
മാര്‍ച്ച് 11-ന് തീയറ്ററുകളില്‍ എത്താനിരിക്കുന്ന ഒരുത്തീ സംവിധാനം ചെയ്തിരിക്കുന്നത് വി.കെ. പ്രകാശാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മ്മിക്കുന്നത്. കഥയും തിരക്കഥയും സംഭാഷണവും എസ്. സുരേഷ് ബാബുവിന്റേതാണ്. ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്. ആലങ്കോട് ലീലാകൃഷ്ണന്, ഹരി നാരായണന്, അബ്രു മനോജ് എന്നിവർ ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കറാണ്. നവ്യ നായര്‍ക്കൊപ്പം വിനായകന്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്, ചാലി പാല എന്നിങ്ങനെ ശക്തമായ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സമീറ സനീഷാണ്. ഡിക്സണ്‍ പോടുതാസ് പ്രൊഡക്ഷന്‍ കണ്ട്രോളറും കെ ജെ വിനയന് ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമാണ്.
തന്റെ മകനായി അഭിനയിക്കുന്ന ആദിത്യനെ കുറിച്ച് നവ്യ നായര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ്:
ഇത് ആദിത്യന്. എന്റെ (മണിയുടെ) സ്വന്തം അപ്പു. ആദിത്യനെ നിങ്ങള്‍ക്കും അറിയാം… 2019 ഒക്ടോബര്‍ 15 ന് ആദിത്യനെക്കുറിച്ച് ഒരു വാര്‍ത്ത മാതൃഭൂമി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചു. കുന്നംകുളത്തിനടുത്ത് ഒരു വീട് ജപ്തി ചെയ്യുന്നു. അച്ഛനും അമ്മയും സ്ഥലത്തില്ല. നിയമം നടപ്പിലാക്കാന്‍ ചുമതലപ്പെട്ട പോലീസ് സംഘം കോടതി ഉത്തരവു പ്രകാരം വീട് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നു… വീട്ടുസാധനങ്ങള്‍ പുറത്തേക്കിടുന്നു..
പൊലീസ് സംഘഞ്ഞെ പത്തു വയസ്സുള്ള ആദിത്യന് അലറിക്കരഞ്ഞ് തടയാന്‍ ശ്രമിക്കുന്നു… പൊലീസ്കാരാവട്ടെ ആദിത്യനെ എടുത്തു മാറ്റി ”നിയമം നടപ്പിലാക്കുന്നു.” ചുറ്റും കൂടിയ മനുഷ്യര്‍ നിസ്സഹായരായി എല്ലാം കണ്ടു നില്ക്കുന്നു. ഈ സമയത്താണ് മാതൃഭൂമിയുടെ ഫോട്ടോഗ്രാഫര്‍ ഫിലിപ്പ് ജേക്കബ് മറ്റൊരു അസൈന്മെന്റ് കഴിഞ്ഞ് ആ വഴി വരുന്നത്.
ആള്‍കൂട്ടം കണ്ട് വണ്ടി നിര്‍ത്തിയ ഫിലിപ്പ് അവിടുത്തെ രംഗങ്ങള്‍ ക്യാമറയിലാക്കി. അന്നു വൈകിട്ട് അത് ഒരു വാര്‍ത്തയായി. പൊലീസുകാര്‍ പിടിച്ചു മാറ്റുന്ന ആദിത്യന്റെ കൈയ്യില്‍ അതുവരെ അവന് വളര്‍ത്തിയ പക്ഷി കുഞ്ഞുങ്ങളില്‍ ഒന്നിനെ കരുതലോടെ അടക്കി പിടിച്ചിരിക്കുന്നു.! സ്വന്തം കൂട് ഇല്ലാതാവുമ്പോഴും ആ പക്ഷിക്കുഞ്ഞിനെ അവന് വിട്ടുകളയുന്നില്ല! ഈ ചിത്രവും വാര്‍ത്തയും വൈകുന്നേരം ലോകം കണ്ടു.
ഒരുത്തിയുടെ കാസ്റ്റിംഗ് തിരക്കുകളിലായിരുന്ന തിരക്കഥാകൃത്ത് സുരേഷേട്ടന് അന്നു വൈകിട്ട് എന്നെ വിളിച്ചു…’ മണീ…(ഒരുത്തിയില്‍ എന്റെ കഥാപാത്രത്തിന്റെ പേര്) നമ്മുടെ അപ്പൂനെ കിട്ടി’ സുരേഷേട്ടന് അയച്ച ഫോട്ടോയും വാര്‍ത്തയും ഞാന്‍ നോക്കി. എന്റെ കണ്ണു നിറഞ്ഞു. ജീവിതത്തിന്റെ കൊടും ചൂട് തൊട്ടറിഞ്ഞ ഇവനല്ലാതെ എന്റെ അപ്പുവാകാന്‍ മറ്റാര്..? വി.കെ. പി യും നാസര്‍ ക്കയും ഒരേ മനസോടെ ആദിത്യനെ അപ്പുവായി സ്വീകരിച്ചു.
ആദിത്യന് ഒരുത്തിയിലെ എന്റെ മകന് അപ്പു ആയി. ക്യാമറക്കു മുമ്പില്‍ അവന് അവന്റെ ജീവിതം ആടി തിമിര്‍ക്കുന്നത് ഞങ്ങള്‍ വിസ്മയത്തോടെ നോക്കി നിന്നു. അവന്റെ ആദ്യ സിനിമയാണ് ഒരുത്തി. വാടക വീട്ടിലിരുന്ന് അവനും അവന്റെ കുടുംബവും കാണുന്ന നിറമുളള സ്വപ്നമാണ്ഒരുത്തി. ഒപ്പം ഉണ്ടാവണം.” നവ്യ കുറിച്ചു.
