
തായ്പെയ്: യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്വാനിലെത്തി. നാൻസി പെലോസിയുടെ സന്ദർശനത്തിന് മുന്നോടിയായി വൻ സുരക്ഷയാണ് തായ്പേയി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. തായ്വാന്റെ യുദ്ധവിമാനങ്ങൾ നാൻസി പെലോസിയുടെ പ്രത്യേക വിമാനത്തിന് അകമ്പടി നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. 25 വർഷത്തിനിടെ ഇതാദ്യമായാണ് യു.എസിൽ നിന്നും ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാൾ തായ്പേയ് സന്ദർശിക്കുന്നത്.
നാൻസി പെലോസിയുടെ സന്ദർശനത്തിന് മുന്നോടിയായി തായ്വാൻ അതിർത്തിയിൽ ചൈനീസ് യുദ്ധവിമാനങ്ങൾ. തയ്വാൻ കടലിടുക്കിനെ വിഭജിക്കുന്ന അതിർത്തിക്ക് വളരെയടുത്തുവരെ ചൈനയുടെ യുദ്ധവിമാനങ്ങൾ എത്തിയാണ് പ്രകോപനം സൃഷ്ടിച്ചത്. പെലോസി തയ്വാനിലേക്കു പോകുന്നതിനെതിരെ പലതവണ ചൈന മുന്നറിയിപ്പു നൽകിയിരുന്നു. തന്റെ ഏഷ്യ സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ പെലോസി തായ്വാനിലെത്തിയിരിക്കുന്നത്.
അതേസമയം, തയ്വാനിൽ പെലോസി എത്തിയാൽ വലിയതോതിലുള്ള സൈനിക പ്രകോപനങ്ങൾ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസും മുന്നറിയിപ്പു നൽകിയിരുന്നു. തയ്വാനു സമീപം മിസൈലുകൾ വിക്ഷേപിച്ചേക്കാമെന്നും വലിയതോതിലുള്ള വ്യോമ, നാവിക അഭ്യാസങ്ങൾ നടത്തിയേക്കാമെന്നും വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞിരുന്നു.
നേരത്തെ നാൻസി പെലോസി തായ്വാൻ സന്ദർശിച്ചാൽ അതിന് കനത്ത വില നൽകേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനയുടെ സ്വതന്ത്ര സുരക്ഷയെ ബാധിക്കുന്ന സന്ദർശനമുണ്ടായാൽ അതിനെ തുടർന്ന് ഉണ്ടാവുന്ന പ്രശ്നങ്ങൾക്കെല്ലാം യു.എസായിരിക്കും ഉത്തരവാദിയെന്നായിരുന്നു ചൈനീസ് വിദേശകാര്യവക്താവിന്റെ പ്രസ്താവന.
