
തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ കടലിൽ മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്തു. പുത്തൻതുറ സ്വദേശി അജിതയുടെ പേരിലുള്ള ബോട്ടാണ് പിടിച്ചെടുത്തത്. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ എസ് രാജേഷിന്റെ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്മെന്റ് സിവിൽ പൊലീസ് ഓഫിസർ എ അനിൽ കുമാർ, ലൈഫ് ഗാര്‍ഡുമാരായ മാർട്ടിൻ, റോബർട്ട് എന്നിവർ വിഴിഞ്ഞത്ത് നിന്നും മറൈൻ ആംബുലസിൽ നടത്തിയ പട്രോളിങ്ങിനിടെയാണ് ബോട്ട് പിടികൂടിയത്.
പരിശോധനയിൽ സംശയാസ്പദമായി തോന്നിയ ഉദ്യോഗസ്ഥർ രേഖകൾ ആവശ്യപ്പെട്ടപ്പോഴാണ് മതിയായ രേഖകളില്ലാതെയാണ് മത്സ്യബന്ധനമെന്ന് മനസിലായത്. പുത്തൻ തോപ്പ് ഭാഗത്തു നിന്നുമാണ് ബോട്ടിനെ പിടി കൂടിയത്. ദിവസങ്ങളിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും പരിശോധന നടത്തുമെന്നും, നിയമ ലംഘനം നടത്തുന്ന ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
