
കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ വർഷം കാണാതായ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവറെയും ഭാര്യയെയും ഗുരുവായൂരിൽ കണ്ടെത്തി.
വ്യാഴാഴ്ച രാവിലെ മുതൽ കാണാതായ എലത്തൂർ പ്രണവം ഹൗസിൽ രജിത് കുമാർ (45), ഭാര്യ തുഷാര (35) എന്നിവരെയാണ് കണ്ടെത്തിയത്. 20 വർഷമായി മാമിയുടെ ഡ്രൈവറായിരുന്നു രജിത്. 2023 ഓഗസ്റ്റ് 21ന് മാമിയെ കാണാതാകുന്നതിനു മുമ്പ് അവസാനം സംസാരിച്ചവരിലൊരാളുമാണ് രജിത്. രജിത്തിനെയും തുഷാരയെയും കോഴിക്കോട്ടെത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു സമീപമുള്ള ടൂറിസ്റ്റ് ഹോമിൽനിന്ന് മുറി ഒഴിഞ്ഞ ശേഷം ഇരുവരും വീട്ടിലെത്തിയില്ലെന്ന് തുഷാരയുടെ സഹോദരൻ നടക്കാവ് പോലീസിൽ പരാതി നൽകിയിരുന്നു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിനു പിന്നാലെയാണ് കാണാതായതെന്നും പരാതിയിലുണ്ടായിരുന്നു. ഇരുവരുടെയും ഫോൺ ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് നടക്കാവ് പോലീസിന്റെ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. കോഴിക്കോട്ടുനിന്ന് ട്രെയിനിലാണ് ഇവർ ഗുരുവായൂരിൽ എത്തിയതെന്ന് അറിയുന്നു.മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചോദ്യം ചെയ്തത് രജിത് കുമാറിനെയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രജിത് കുമാറിനെയും തുഷാരയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ബുധനാഴ്ച വീണ്ടും ഹാജരാകണമെന്ന് അറിയിച്ചതിനു പിറകെയാണ് ഇരുവരെയും കാണാതായത്.
