
ദില്ലി: കുൽഗാം ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഓപ്പറേഷനിൽ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ ഗുദ്ദാർ’ എന്ന രഹസ്യനാമത്തിലുള്ള ഓപ്പറേഷനിലാണ് വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേർ ആശുപത്രിയിൽ വെച്ച് മരണമടയുകയായിരുന്നു. സുബൈദാർ പ്രഭത് ഗൗർ, ലാൻസ് നായിക് നരേന്ദ്ര സിന്ധു എന്നിവരാണ് വീരമൃത്യു വരിച്ചത്. ഭീകരർ തങ്ങളുടെ സ്ഥാനങ്ങൾക്ക് നേരെ വെടിയുതിർത്തതിനെത്തുടർന്നാണ് ഏറ്റുമുട്ടലായി മാറിയതെന്ന് സുരക്ഷാ സേന അറിയിച്ചു.
പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടന്ന ഭീകരൻ റഹ്മാനെയാണ് ഏറ്റവും ഒടുവിലായി വധിച്ചത്. നേരത്തെ ഒരു ഭീകരനെ വധിച്ചിരുന്നു.സ്ഥലത്ത് ഇപ്പോഴും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം വനമേഖലയിൽ പരിശോധന നടത്തുകയായരുന്നു. സ്ഥലത്ത് ഭീകരര്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യവും സിആര്‍പിഎഫും പൊലീസും നടത്തിയ സംയുക്ത നീക്കത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
