കൊച്ചി: നമ്മൾ യാത്രയ്ക്കിടെ പല സാധനങ്ങളും മറന്നുവയ്ക്കുന്നത് സ്വാഭാവികമാണ്. ബാഗുകൾ, പേഴ്സുകൾ, കുടകൾ എന്നിങ്ങനെ പലതും ഇക്കൂട്ടത്തിലുണ്ട്. ചിലതൊക്കെ നമ്മുടെ കയ്യിലേക്ക് തിരിച്ചെത്തും. എന്നാൽ ചിലതൊന്നും നമുക്ക് ലഭിക്കില്ല. ഇപ്പോഴിതാ കൊച്ചി മെട്രോയിൽ യാത്രക്കാർ മറന്നുവച്ച സാധനങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. കൊച്ചി മെട്രോയുടെ സ്റ്റേഷനിൽ നിന്നും ട്രെയിനുകളിൽ നിന്നുമായി യാത്രക്കാരുടെ 1565 സാധനങ്ങളാണ് കണ്ടെടുത്തിട്ടുള്ളതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചു.കുടകൾ, അഭരണങ്ങൾ, പണം, ഹെൽമെറ്റ്, വാച്ചുകൾ ബാഗുകൾ തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതലായി ലഭിച്ചത് കുടകളാണ്. 766 എണ്ണം.
രണ്ടാമതായി അഭരണങ്ങളാണ് (124). ഹെൽമെറ്റ് (103), ഇലക്ട്രോണിക് സാധനങ്ങൾ (70), വാച്ച് (61), ബാഗ് (54) എന്നിങ്ങനെ പോകുന്നു സാധനങ്ങൾ. ഇങ്ങനെ ലഭിച്ച സാധനങ്ങളിൽ 123 എണ്ണം ഉടമകൾക്ക് തിരിച്ചുനൽകി. 1442 എണ്ണം ഉടമകൾ ആരും വരാത്തതിനെ തുടർന്ന് കെഎംആർഎല്ലിന്റെ കൈവശമുണ്ട്.യാത്രക്കാർക്ക് മെട്രോയിൽ നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കുന്നതിന് ലോസ്റ്റ് ആൻഡ് ഫൗണ്ട് സെൽ പ്രവർത്തിക്കുന്നുണ്ട്. ട്രെയിനുകളിൽ നിന്നും മെട്രോ ട്രെയിനുകളിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ ജീവനക്കാർ സ്റ്റേഷൻ കൺട്രോളറെയാണ് ആദ്യം ഏൽപ്പിക്കുക.
ലഭിച്ച സാധനത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം ഈ സെല്ലിന്റെ ഡാറ്റബേസിലേക്ക് മാറ്റും. ഇവ പിന്നീട് പൊതുജനങ്ങൾക്കായി കെഎംആർഎല്ലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.ലഭിച്ച 766 കുടകളിൽ 30 എണ്ണം ഉടമകൾക്ക് തിരിച്ചുനൽകി. 94 ഹെൽമെറ്റുകൾ, 113 സ്വർണം- വെള്ളി ആഭരണങ്ങൾ, 63 ഇലക്ട്രോണിക് ഉപകരണങ്ങൾ, 60 കണ്ണടകൾ, 57 വാച്ചുകൾ എന്നിവ ഈ സെല്ലിന്റെ കൈവശമുണ്ട്. മറന്നുവച്ച പണവും യാത്രക്കാർക്ക് തിരിച്ചുനൽകിയിട്ടുണ്ട്. ഏഴ് യാത്രക്കാർക്ക് 12,250 രൂപയാണ് ഇതുവരെ മടക്കി നൽകിയത്. 71,757 രൂപ ഇപ്പോഴും അവകാശികളില്ലാതെ സെല്ലിൽ സൂക്ഷിച്ചിട്ടുണ്ട്. ലഭിച്ച 17 മൊബൈൽ ഫോണിൽ നിന്ന് 10 എണ്ണം ഉടമകൾക്ക് തിരിച്ചുനൽകിയിട്ടുണ്ട്.