
മനാമ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള വനിതാ കമ്മീഷൻ പ്രഖ്യാപിച്ച സ്ത്രീ ശക്തി പുരസ്കാരം പ്രമുഖ സാഹിത്യകാരി സതി കൊടക്കാടിന് സമ്മാനിച്ചു. ട്രോഫിയും പ്രശസ്തിപത്രവും 10,000 രൂപയും അടങ്ങുന്നതാണ് അവാർഡ്. വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി, അംഗം അഡ്വ. പി. കുഞ്ഞായിഷ എന്നിവർ കാസർകോഡ് പിലിക്കോട് കൊടക്കാടുള്ള സതിയുടെ ഭവനത്തിൽ എത്തിയാണ് അവാർഡ് സമ്മാനിച്ചത്. സമൂഹത്തിന്റെ നാനാ തുറകളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഒമ്പത് വനിതകൾക്കാണ് വനിതാ കമ്മീഷൻ ഇത്തവണ സ്ത്രീ ശക്തി പുരസ്കാരം പ്രഖ്യാപിച്ചത്. മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ എത്താൻ സാധിക്കാത്തതിനാലാണ് ഇന്ന് രാവിലെ അവാർഡ് കാസർകോട്ടുള്ള വീട്ടിലെത്തി നൽകിയത്.
ജന്മനാ നടക്കുവാനോ എഴുതുവാനോ ശേഷിയില്ലാത്ത ശരീരവുമായി, നാലാം ക്ലാസ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം നേടിയ സതി ഇതിനോടകം മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം സമൂഹത്തിലെ പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി വിവിധങ്ങളായ സാമൂഹിക സേവന പ്രവർത്തനങ്ങളിലും സതി പങ്കാളിയാവുന്നുണ്ട്.

സർഗപ്രതിഭ ദേശീയ അവാർഡ്, നാഷണൽ ഭിന്നശേഷി കമ്മീഷന്റെ സാഹിത്യ അവാർഡ്, സമം സാംസ്കാരിക വേദിയുടെ അവാർഡ് തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൊടക്കാട്ടെ സാംസ്കാരിക നാടക പ്രവർത്തകനും അധ്യാപകനുമായിരുന്ന സി.വി. കുഞ്ഞി കണ്ണൻ മാഷിൻ്റെയും എം.വി. പാട്ടിയുടെയും മകളായ സതി തൊട്ടടുത്ത വായനശാലയിൽ നിന്നും ലഭ്യമാക്കിയ മൂവായിരത്തോളം പുസ്തകങ്ങൾ വായിച്ചതിൽ നിന്ന് ലഭിച്ച ഊർജ്ജത്താലാണ് സാഹിത്യ ലോകത്തേക്ക് കടന്നുവന്നത്. മുരളീധരൻ, സുരേന്ദ്രൻ, സരോജിനി എന്നിവർ സഹോദരങ്ങളാണ്. രജിത, സീമ എന്നിവർ സഹോദര പത്നികളും.
പിലിക്കോട് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എ.വി. രമണിയും വനിതാ കമ്മീഷൻ ചെയർപേഴ്സൺ, അംഗം എന്നിവരെ അനുഗമിച്ചിരുന്നു.
