തിരുവനന്തപുരം: ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവിൽ ഒ.ആർ. കേളുവിനെ പിണറായി മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സി.പി.എം. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.മാനന്തവാടി എം.എൽ.എയാണ് കേളു. പട്ടികജാതി, പട്ടികവർഗ വികസന വകുപ്പായിരിക്കും കേളുവിന് നൽകുക. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷിനും നൽകും.
വയനാട് ജില്ലയിൽനിന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവാണ് കേളു. കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ചെയർമാൻ കൂടിയാണ്.
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്ന് 2000ല്‍ ഗ്രാമപഞ്ചായത്ത് അംഗമായാണ് തെരഞ്ഞെടുപ്പ് രംഗത്ത് കേളുവിന്റെ തുടക്കം. തുടര്‍ന്ന് 2005ലും 2010ലുമായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി. പിന്നീട് 2015ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോൽപ്പിച്ച് മാനന്തവാടി നിയോജകമണ്ഡലം എം.എൽ.എയായി. 2021ൽ വിജയം ആവർത്തിച്ചു.