ന്യു ഡൽഹി : ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന 370 അനുച്ഛേദം റദ്ദാക്കി. പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒപ്പുവച്ചു. 370 അനുച്ഛേദത്തിനോട് ചേർത്ത് നിയമസഭയ്ക്ക് പ്രത്യേക അധികാരം നൽകുന്ന 35 എ കൊണ്ടുവന്നത് 1954-ൽ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ്. ഇത് എടുത്തു കളയുന്നതും രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ്.
ജമ്മു കശ്മീരിനെ പൂർണമായും വിഭജിക്കാനുള്ള ബില്ലിനും അവതരണാനുമതി ലഭിച്ചു. ജമ്മു കശ്മീർ എന്ന സംസ്ഥാനത്തെ ജമ്മു-കശ്മീർ, ലഡാക് എന്നീ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കും. ജമ്മു & കശ്മീർ എന്ന കേന്ദ്രഭരണ പ്രദേശത്തിന് നിയമസഭ ഉണ്ടാകും. ലഡാക്കിനെ നിയമസഭയില്ലാത്ത, പ്രത്യേക ഭരണകൂടത്തിന്റെ കീഴിലുള്ള കേന്ദ്ര ഭരണപ്രദേശമായി മാറ്റും. ജമ്മു കശ്മീരിലെ ജനങ്ങള്‍ ഇന്ത്യക്കൊപ്പം വന്നത് 370ാം അനുച്ഛേദത്തിലൂടെയായിരുന്നു. ഭരണഘടനയുടെ രണ്ട് അനുച്ഛേദം മാത്രമാണ് ജമ്മു കശ്മീരിന് ബാധകമായിരുന്നതെങ്കില്‍ ഇനിമുതല്‍ കേന്ദ്രഭരണ പ്രദേശങ്ങളെന്ന നിലയില്‍ എല്ലാ നിയമങ്ങളും ബാധകമാകും.
ഇതു പ്രകാരം ജമ്മു – കാശ്മീരിന് പ്രത്യേക സംസ്ഥാന പദവിയും പ്രത്യേക ഭരണ ഘടനയും പ്രത്യേക പതാകയും ഉണ്ടാകില്ല. കശ്മീർ നിവാസികൾക്ക് ഇനി പ്രത്യേക പരിരക്ഷ ഉണ്ടായിരിക്കില്ല. ഇരട്ട പൗരത്വം ഇല്ലാതാകും. ജമ്മു കശ്മീരിന്റെ ഭൂവുടമാവകാശത്തിലും മാറ്റം വരും. നിയമസഭാ കാലാവധി അഞ്ചു വര്‍ഷമായി ചുരുക്കി. പ്രായപൂർത്തി വോട്ടവകാശം നിലവിൽ വരും.