മുംബൈ: ഞായറാഴ്ച മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവച്ച ശേഷം ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ വിമാനത്താവളത്തിൽ നിന്ന് വിട്ടയച്ചു. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട തട്ടിപ്പു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജാക്വിലിനെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. പിന്നീട് രാജ്യത്തിന് പുറത്തേക്ക് പോകാൻ അനുവദിച്ചു.
ചോദ്യം ചെയ്യലിനായി ജാക്വലിൻ ഫെർണാണ്ടസിനെ ഡൽഹിയിൽ ഇഡിക്ക് മുന്നിൽ ഹാജരാകണമെന്ന് അറിയിച്ചിട്ടുണ്ട്. ഇവർക്കെതിരെ ഇഡി ഉടൻ പുതിയ സമൻസ് പുറപ്പെടുവിക്കും. തിഹാര്‍ ജയിലില്‍ കഴിയവേ സുകേഷ് ചന്ദ്രശേഖർ വ്യവസായിയുടെ ഭാര്യയില്‍നിന്ന് 200 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്. കേസില്‍ നടിയും സുകേഷും ആയുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടക്കുന്നതിനാല്‍ നടിയെ ഇനിയും ചോദ്യം ചെയ്യലിനായി വിളിക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്.
സുകേഷ് ചന്ദ്രശേഖറും ജാക്വിലിനുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നതിന്റെ തെളിവുകള്‍ ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. 52 ലക്ഷം രൂപ വിലയുള്ള കുതിര, ഒന്‍പതു ലക്ഷം രൂപയുടെ പേര്‍ഷ്യന്‍ പൂച്ച തുടങ്ങി പത്തുകോടി രൂപയുടെ സമ്മാനങ്ങള്‍ സുകേഷ് ജാക്വിലിന് നല്‍കിയിട്ടുണ്ടെന്ന് ഇ.ഡി. കുറ്റപത്രത്തില്‍ പറയുന്നതായി ഉന്നതവൃത്തങ്ങള ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.
ജാക്വിലിനെ കൂടാതെ നടി നോറ ഫത്തേഹിയുടെയും പേര് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവരെ ഇതിനകം ചോദ്യം ചെയ്തിരുന്നു. 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിനും മറ്റുള്ളവർക്കുമെതിരെ ഡൽഹി കോടതിയിൽ അന്വേഷണ ഏജന്‍സി കുറ്റപത്രം സമർപ്പിച്ചു.
