ഇരിങ്ങാലക്കുട: വർഷങ്ങളായുള്ള കാത്തിരിപ്പിന് ഒടുവിൽ ഇരിങ്ങാലക്കുട നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാവുകയാണ്. റോഡ് വികസനത്തിന്റെ ഭാഗമായി ഠാണ മുതല്‍ ചന്തക്കുന്ന് വരെയാണ് റോഡിന് വീതി കൂട്ടുന്നത്. ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളിലായി ഉൾപ്പെടുന്ന ഒന്നര ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കുക.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ LDF-ന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നുഠാണ – ചന്തകുന്ന് റോഡ് വികസനം.ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ അടിയന്തിര ഇടപെടലിന്റെ ഭാഗമായാണ് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിറക്കിയത്. നിലവിലെ റോഡ് 17 മീറ്ററായാണ് വീതി കൂട്ടുക. ഭൂമിയുടെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ കളക്ടർക്കും നിർദ്ദേശം ലഭിച്ചു.
കൊടുങ്ങല്ലൂർ-ഷൊർണ്ണൂർ സംസ്ഥാന പാതയിൽ ഏറെ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ഠാണ, ചന്തക്കുന്ന് ജംഗ്ഷനുകൾ. ഈ റോഡിന്റെ വികസനം സംസ്ഥാന പാതയിലെ യാത്രക്കാർക്കും, ഇരിങ്ങാലക്കുട നഗരത്തിലെ യാത്രക്കാർക്കും ഒരുപോലെ ഗുണകരമാകും.
