
ദില്ലി: ഇറാൻ സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരന് പരിക്കേൽക്കുകയും ചെയ്തു. ഡിജി ഷിപ്പിങ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദേശ കപ്പലുകളിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ നാവികർ ആണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ കപ്പലുകൾ ആക്രമണത്തിനിരയായിട്ടില്ലെന്ന് ഡിജി ഷിപ്പിങ് വ്യക്തമാക്കി. കപ്പലുകൾക്കും നാവികർക്കുമായി കൺട്രോൾ റൂം തുറന്നു.
അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ കൊലപാതകത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. ജമ്മുകശ്മീർ പൊലീസ് ആണ് കേസെടുത്തത്. ക്രമസമാധാനം തകർക്കുന്ന രീതിയിൽ വാർത്തകൾ നൽകിയെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു.
ഇറാനെതിരെയുള്ള സൈനിക നടപടി തുടരുമെന്ന് ഇന്നലെ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഗൾഫ് മേഖലകളിലും സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ കുവൈത്തിലെ അമേരിക്കൻ എംബസി തൽക്കാലത്തേക്ക് അടക്കുകയും ചെയ്തു. അതേസമയം, ഇസ്രായേൽ വിടുന്ന അമേരിക്കൻ പൗരന്മാരെ നേരിട്ട് സഹായിക്കാൻ കഴിയില്ലെന്ന് ഇസ്രായേൽ അമേരിക്കൻ എംബസി വ്യക്തമാക്കിയിരിക്കുകയാണ്. ഇസ്രായേൽ ടൂറിസം മന്ത്രാലയത്തിന്റെ സേവനം ഉപയോഗിക്കാനാണ് നിർദേശം. ഇതിന് സുരക്ഷ ഉറപ്പ് നൽകാൻ കഴിയില്ല എന്നും സ്വന്തം നിലയ്ക്കു തീരുമാനം എടുക്കണമെന്നുമാണ് എംബസിയുടെ നിർദേശം.


