വടകര: ലഹരി തലയ്ക്കു പിടിച്ച് പട്ടാപ്പകല്‍ തെരുവില്‍ ഏറ്റുമുട്ടി യുവാക്കള്‍. വടകരയിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ട് നാട്ടുകാർ നോക്കിനില്ക്കുമ്പോഴാണ് യുവാക്കള്‍ പരസ്പരം ആക്രമിച്ചത്. സംഭവത്തിൽ വടകര താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പില്‍ ഹിജാസിന് (25) പരുക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശി അജിയെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, സംഘർഷം നടക്കുമ്പോൾ നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. ഗുരുതരമായി പരുക്കേറ്റ് യുവാവിന്റെ ശരീരത്തില്‍നിന്ന് രക്തം വാര്‍ന്നിട്ടും അക്രമം തുടരുകയായിരുന്നു. ഹിജാസിന്റെ കൈയ്ക്കാണ് സാരമായി പരുക്കേറ്റത്. നിലത്തുകിടന്ന് കല്ലുകൊണ്ടും ആക്രമിച്ചു. ആക്രമണത്തിനിടെ ഒരാളുടെ ഷര്‍ട്ട് മറ്റൊരാള്‍ കീറിയെടുത്തു.
സംഘർഷം അവസാനിപ്പിക്കാനും ആശുപത്രിയിൽ പോകാനും നാട്ടുകാര്‍ പറഞ്ഞിട്ടും വകവയ്ക്കാതെയാണ് യുവാക്കള്‍ തമ്മിലടിച്ചത്. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് യുവാക്കളെ പിടിച്ചുമാറ്റുകയായിരന്നു. സ്ഥിരമായി ഈ സ്ഥലത്ത് ലഹരി ഉപയോഗിച്ച് യുവാക്കൾ തമ്മിൽ തര്‍ക്കമുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.