റിയാദ്: ഹിജ്റ വര്‍ഷാരംഭമായ ആഗസ്ത് 20 വ്യാഴാഴ്ച മുതല്‍ സൗദിയിലെ മൊത്ത ചില്ലറ മേഖലയിലെ ഒമ്പത് വ്യാപാര മേഖലകളില്‍ 70 ശതമാനം വരെ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നു. ഇതിനെ തുടർന്ന് റിയാദ് സിറ്റിയിലെ വ്യാപാര സ്ഥാപനങ്ങളിലും ഷോപ്പുകളിലും മാര്‍ക്കറ്റുകളിലും മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ ആരംഭിച്ചു.
റിയാദ് പൊലീസിന്റെ സഹായത്തോടെ 168 ഷോപ്പുകളില്‍ പരിശോധനകള്‍ നടത്തിയതായും ഏഴ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായും 111 മുന്നറിയിപ്പ് നോട്ടീസ് നല്‍കിയതായും മാനവ വിഭവ മന്ത്രാലയം റിയാദ് ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് ഹര്‍ബി വ്യക്തമാക്കി. തൊഴില്‍ മാര്‍ക്കറ്റില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്തിക്കൊണ്ടുവരികയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്വദേശികള്‍ക്ക് തൊഴില്‍ മേഖലയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുകയും ചെയ്യണമെന്നത് മന്ത്രാലയത്തിന്റെ നയമാണ്. ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.