
ന്യൂഡൽഹി: ആറ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദത്തെ തള്ളി സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനെതിരെയുള്ള സംഘർഷത്തിൽ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. എന്നാൽ ഇത് പാകിസ്ഥാൻ വെടിവെച്ചിട്ടുവെന്നത് പൂർണമായും തെറ്രാണെന്നാണ് ജനറൽ അനിൽ ചൗഹാൻ വ്യക്തമാക്കുന്നത്. സിംഗപ്പൂർ ആസ്ഥാനമായ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യൻ സേനയുടെ തന്ത്രപരമായ നീക്കങ്ങളിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അത് മനസ്സിലാക്കാനും, പരിഹരിക്കാനും, തിരുത്താനും, അത് വീണ്ടും നടപ്പിലാക്കാനും, ദീർഘദൂരം ലക്ഷ്യമാക്കി എല്ലാ ജെറ്റുകളും വീണ്ടും പറത്താനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമല്ല ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദം ഇന്ത്യ നിഷേധിക്കുന്നത്. സിവിലിയൻ കേന്ദ്രങ്ങൾ പരമാവധി ഒഴിവാക്കി പാകിസ്ഥാന്റെ ഭീകര ക്യാമ്പുകളും സൈനിക താവളങ്ങളും മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് എയർ മാർഷൽ എ കെ ഭാരതി നേരത്തെ പറഞ്ഞിരുന്നു. ആ ദൗത്യം പൂർത്തിയായ ഉടൻ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് മടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
