
ദില്ലി: ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങുമായി പ്രത്യേക ചർച്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡൻ്റിൻ്റെ ക്ഷണം നരേന്ദ്ര മോദി സ്വീകരിച്ചു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ നരേന്ദ്ര മോദിയെ കണ്ട് ഷി ജിൻപിങിൻ്റെ ക്ഷണക്കത്ത് കൈമാറി. അതിർത്തിയിലെ സമാധാനം രണ്ട് രാജ്യങ്ങൾക്കുമിടയിലെ നല്ല ബന്ധത്തിന് അനിവാര്യമെന്ന് മോദി ചൂണ്ടിക്കാട്ടി. കസാനിൽ താനും ഷി ജിൻപിങും ഉണ്ടാക്കിയ ധാരണയ്ക്കു ശേഷം ചൈനയുമായുള്ള ബന്ധത്തിലുണ്ടായ പുരോഗതി സ്വാഗതാർഹമെന്നും മോദി വ്യക്തമാക്കി.
അതിർത്തി തർക്കം പരിഹരിക്കുന്നതിന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധിസംഘവുമായി വാങ് യീ ഇന്ന് ചർച്ച നടത്തി. ഇന്ത്യിലേക്ക് രാസവളം, ധാതുക്കൾ, തുരങ്ക നിർമ്മാണ ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതി പുനസ്ഥാപിക്കാം എന്ന് ഇന്നലെ എസ് ജയശങ്കറുമായി നടത്തിയ ചർച്ചയിൽ ചൈനീസ് വിദേശകാര്യമന്ത്രി തത്വത്തിൽ സമ്മതിച്ചു. കഠിനകാലം പിന്നിട്ട് ഇന്ത്യ-ചൈന ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു എന്നാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രതികരിച്ചത്.
പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമാകണം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധമെന്നും ജയശങ്കർ പറഞ്ഞു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദില്ലിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ജയശങ്കർ ഇക്കാര്യം അറിയിച്ചത്. ശാന്തമായ അതിർത്തി രണ്ടു രാജ്യങ്ങൾക്കുമിടയിലെ സഹകരണത്തിന് അനിവാര്യമാണ്. അതിർത്തിയിൽ നിന്നുള്ള സേന പിൻമാറ്റത്തിനുള്ള മുൻ ധാരണ നടപ്പാക്കുന്നതിലെ പുരോഗതി രണ്ട് നേതാക്കളും വിലയിരുത്തി. അതേസമയം, തായ്വാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ ഉപേക്ഷിക്കുമെന്ന ചൈനീസ് മാധ്യമ റിപ്പോർട്ടുകൾ സർക്കാർ വൃത്തങ്ങൾ തള്ളി.
