ഇടുക്കി : മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയില്‍ കാണാതായവരിൽ അഞ്ച് പേരുടെ മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങൾ 22 ആയി. മണ്ണിനടിയില്‍ ഇനിയും 49 പേര് കുടുങ്ങിക്കിടപ്പുണ്ടെന്നാണ് നിഗമനം.
മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് ഇടുക്കി കളക്ടര്‍ എച്ച് ദിനേശന് അറിയിച്ചു.
ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. ദുരന്ത സ്ഥലത്ത് മഴ മാറിനിന്നതിനാൽ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അതേസമയം ജില്ലയില്‍ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടലില്‍ തിരച്ചില്‍ നടത്തുന്നതിനായി വിദഗ്ദധ പരിശീലനം ലഭിച്ച 27 അംഗങ്ങളടങ്ങിയ ഫയര്‍ & റസ്ക്യൂ സ്പെഷ്യല്‍ ടീമിനെ കൂടി തിരുവനന്തപുരത്തു നിന്നും അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി എംഎം മണിയും വ്യക്തമാക്കി.
മൂന്നാര്‍ ആശുപത്രിയില്‍ പരിക്കേറ്റ നാലുപേര്‍ ചികില്‍സയിലുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്കും കോലഞ്ചേരി മെഡിക്കന്‍ കോളജിലേക്കും മാറ്റി.
കണ്ടെടുത്ത മൃതദേഹങ്ങള്‍ അടിമാലി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണന്‍ പറഞ്ഞു