നെയ്യാറ്റിൻകര: മാരായമുട്ടം പോലീസ് സ്റ്റേഷനിലെ അപര്യാപ്തതകൾ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിക്ക് ഉത്തരവ് നൽകി. ഓഗസ്റ്റ് ഏഴിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.
2014ലാണ് മാരായമുട്ടം പോലീസ് സ്റ്റേഷൻ നിലവിൽ വന്നത്. ഇപ്പോഴും വാടക കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കൊല്ലയിൽ, കുന്നത്തുകാൽ, പെരുങ്കടവിള, നെയ്യാറ്റിൻകര മുൻസിപാലിറ്റി തുടങ്ങിയ പ്രദേശങ്ങൾ മാരായമുട്ടം സ്റ്റേഷന് കീഴിലാണ്. ചെറിയ മുറികളാണ് കെട്ടിടത്തിലുള്ളത്. അടുക്കള മുറിയിലാണ് സി.ഐയുടെ ഓഫിസ്. പോലീസുകാർക്ക് വിശ്രമിക്കാൻ പോലീസ് തന്നെ നിർമ്മിച്ച ഷെഡാണ് ആശ്രയം. പരാതിക്കാർക്ക് ഇരിക്കാൻ സ്ഥലമില്ല. മഴ പെയ്താൽ പരാതിക്കാർ അടുത്ത വീട്ടിൽ ഇടം നേടണം. പരാതിക്കാർക്ക് പ്രാഥമികാവശ്യങ്ങൾക്ക് സൗകര്യമില്ല.
തൊണ്ടി മുതലായ വാഹനങ്ങൾ സൂക്ഷിക്കുന്നത് റോഡിലാണ്. ഇത് കാൽ നടയാത്രകാർക്ക് തടസ്സമാകുന്നുണ്ട്. മോഷണത്തിനും സാധ്യതയുണ്ട്. സ്റ്റേഷൻ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കാൻ ഉത്തരവ് നൽകണമെന്ന് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പരാതി നൽകിയ അഡ്വ. വടകര ഗിരീഷ് കുമാർ പറഞ്ഞു. സബ് ഇൻസ്പെക്ടറുടെ സേവനം പുന:സ്ഥാപിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
