കോട്ടയം: ബസിൽ ഛർദ്ദിച്ച യുവതിയെ കൊണ്ടുതന്നെ അതു തുടപ്പിച്ച സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് കോട്ടയം ആർടിഒയ്ക്ക് നിർദേശം നൽകി. നടപടിയെടുത്ത ശേഷം ആർടിഒ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
മേയ് 15ന് മുണ്ടക്കയത്തുനിന്നും കോട്ടയത്തേക്കു പോയ ബസിൽ വച്ചാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. വൈകിട്ട് 5.45ഓടെ ബസ് കഞ്ഞിക്കുഴിയിലെത്തിയപ്പോൾ യുവതി ഛർദ്ദിച്ചു. തുടർന്നു ഡ്രൈവർ തുണി നൽകി യുവതിയെക്കൊണ്ട് തന്നെ ചർദ്ദി തുടപ്പിച്ചു.
ജൂണിൽ കോട്ടയത്ത് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.