
ഷിംല/ചണ്ഡീഗഢ്: കസ്റ്റഡി മരണക്കേസിൽ ഹിമാചൽ പ്രദേശിൽ ഐ.ജി ഉൾപ്പടെ എട്ടു പോലീസുകാർക്ക് ജീവപര്യന്തം തടവ്. ഐ.ജി സാഹൂർ ഹൈദർ സെയ്ദ്, ഡി.എസ്.പി മനോജ് ജോഷി, സബ് ഇൻസ്പെക്ടർ രജീന്ദർ സിങ്, അസി.സബ് ഇൻസ്പെക്ടർ ദീപ് ചന്ദ് ശർമ, കോൺസ്റ്റബിൾമാരായ മോഹൻലാൽ, സൂറത്ത് സിങ്, റാഫി മുഹമ്മദ്, രഞ്ജിത്ത് എന്നിവർ ഉൾപ്പടെയുള്ളവരെയാണ് സിബിഐ കോടതി ശിക്ഷിച്ചത്. പ്രതികളെല്ലാവരും ഒരു ലക്ഷം രൂപ വീതം പിഴയും നൽകണം.
2017-ലെ സൂരജ് എന്ന യുവാവിന്റെ കസ്റ്റഡി മരണക്കേസിലാണ് ഛണ്ഡീഗഢിലെ സിബിഐ കോടതിയുടെ വിധി. 2017-ൽ 16കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സൂരജ് ഉൾപ്പടെ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പിന്നീട്, കസ്റ്റഡിയിലിരിക്കെ സൂരജിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കേസ് ആദ്യം ക്രൈംബ്രാഞ്ചിനും പിന്നീട് സിബിഐയ്ക്കും കൈമാറുകയായിരുന്നു. വർഷങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ഈ മാസം 18-ന്, മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു.
