ഡാലസ്: റഷ്യ– യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള ഓയിൽ ഇറക്കുമതി അമേരിക്ക നിർത്തിവച്ചതിനെ തുടർന്നു കുതിച്ചുയർന്ന ഓയിൽ വിലയിൽ ഒരാഴ്ചയ്ക്കുള്ളിൽ ഗ്യാലന് 90 സെന്റ്, ഒരു ഡോളർ വരെ വില കുറഞ്ഞു. സാധാരണക്കാരെ സംബന്ധിച്ച് ഇതുവളരെ ആശ്വാസകരമാണ്.
അമേരിക്കയുടെ ഓയിൽ കരുതൽ ശേഖരത്തിൽ നിന്നും പ്രതിദിനം 10 മില്യൻ ഓയിൽ വിട്ടു നൽകുന്നതിനു ജോ ബൈഡൻ ഉത്തരവിട്ടതും ഗ്യാസിന്റെ വിലയിൽ കുറവനുഭവപ്പെടുന്നതിനു കാരണമായതായി വിലയിരുത്തപ്പെടുന്നു.
പത്തു ദിവസം മുമ്പു ഒരു ഗ്യാലൻ റഗുലർ ഗ്യാസിൽ 4 ഡോളർ 40 സെന്റ് വരെ ടെക്സസിൽ ഉയർന്നിരുന്നു.ഏപ്രിൽ 11 ന് ഈ ഗ്യാസിന്റെ വില ഒരു ഡോളറോളം കുറഞ്ഞു. 3 ഡോളർ 41 സെന്റിൽ എത്തിനിൽക്കുന്നു. ട്രിപ്പിൽ എയുടെ കണക്കനുസരിച്ചു അമേരിക്കയിലെ ശരാശരി ഒരു ഗ്യാലൻ ഗ്യാസിന്റെ വില 4.11 ഡോളറാണ്. ടെക്സസിൽ 3.77 സെന്റും.വിലയിൽ ഇനിയും കുറവുണ്ടാകുമെന്നാണ് വ്യാപാരികൾ കണക്കുകൂട്ടുന്നത്. ടെക്സസ് ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഓയിൽ ഉൽപ്പാദനം വർധിപ്പിച്ചിട്ടുണ്ട്.
ഗ്യാസിലെ വില ഒരിക്കൽ വർധിച്ചാൽ ആ വില സ്ഥിരമായി നിൽക്കുകയില്ലെന്നും മാർക്കറ്റിൽ ക്രൂഡോയിലിന്റെ വിലയിൽ കുറവു വരുന്നതനുസരിച്ചു ഗ്യാസിന്റെ വിലയിലും മാറ്റമുണ്ടാകും. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും പെട്രോളിന്റെ വില തുടർച്ചയായി വർദ്ധിച്ചു വരുന്നതല്ലാതെ ഒരിക്കലും കാര്യമായി താഴേക്കു പോകുകയില്ല എന്നത് അമേരിക്കയെ സംബന്ധിച്ച് ബാധകമല്ല.
