
ആലപ്പുഴ: സ്വന്തമായി വാട്സാപ് മീഡിയ ഗ്രൂപ്പ് തുടങ്ങി ജി സുധാകരൻ. സ്വതന്ത്രനായി അമ്പലപ്പുഴയിൽ മത്സരിക്കുമോ ഇല്ലയോ എന്ന അഭ്യൂഹം നിലനിൽക്കെയാണ് സ്വന്തമായി മീഡിയ ഗ്രൂപ്പ് തുടങ്ങിയത്. പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു ഇത് വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. പിന്നാലെയാണ് ഇപ്പോൾ വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നത്. പാർട്ടി അംഗത്വ ഫോറം പൂരിപ്പിച്ച് നൽകില്ലെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര് നാസര്‍ ഫോണിൽ വിളിച്ചപ്പോഴും സുധാകരൻ ആവർത്തിച്ചിരുന്നു.
താൻ അവഗണിക്കപ്പെടുന്നതിന്റെ വേദനയും ജി സുധാകരൻ പങ്കുവച്ചു. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പൊതുപരിപാടികളിൽ അവഗണിച്ചു. എം വി ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്നു പറഞ്ഞു. എം വി ഗോവിന്ദന്റേത് ശരിയല്ലാത്ത പ്രയോഗമാണ്. പാര്‍ട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചിട്ടും ആരും തിരുത്തിയില്ലെന്നും ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം ആഘോഷിച്ചപ്പോൾ തനിക്ക് ക്ഷണക്കത്ത് പോലും നൽകിയില്ല. ആദർശ ആശയങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം നിൽക്കുമെന്നും ജി സുധാകരൻ വ്യക്തമാക്കുകയുണ്ടായി.


