റിയാദ്: ജി20 ഉച്ചകോടിക്ക് സൗദി അറേബ്യയിൽ തുടക്കമായി. ലോകത്തിലെ വൻ സാമ്പത്തികശക്തികളുടെ കൂട്ടായ്മയായ ജി-20 രാജ്യങ്ങളുടെ രണ്ടുദിവസത്തെ ഉച്ചകോടിക്കാണ് ശനിയാഴ്ച സൗദിയിൽ തുടക്കമായത്. കോവിഡ് സാഹചര്യത്തിൽ ഇത്തവണ വെർച്വലായാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിക്ക് ആതിഥ്യംവഹിക്കുന്ന ആദ്യ അറബ് രാജ്യമാണ് സൗദി അറേബ്യ. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിലാണ് വെർച്വൽ ഉച്ചകോടി നടക്കുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ജർമൻ ചാൻസലർ ആംഗേല മെർക്കൽ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
കൊറോണ വൈറസ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധി ലഘൂകരിക്കുന്നതിന് നയങ്ങൾ സ്വീകരിക്കുന്നതിലൂടെ ഒരുമിച്ചു നിന്ന് പ്രത്യാശയുടെയും ആശ്വാസത്തിൻറെയും ശക്തമായ സന്ദേശം ജനങ്ങൾക്ക് നൽകണമെന്ന് അധ്യക്ഷപ്രസംഗത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് ആഹ്വാനം ചെയ്തു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ജി 20 സൗദി സെക്രട്ടേറിയറ്റിന്റെ സെക്രട്ടറി ജനറലുമായ ഫഹദ് ടൂൻസിയുമാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ജി 20 യുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ മഹാമാരിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാഷ്ട്രങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടം കൊറോണയെ വേഗം മറികടക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.