
കുവൈത്ത് സിറ്റി: യൂറോപ്പിലേക്ക് ആളുകളെ വ്യാജരേഖകളുണ്ടാക്കി കടത്തിക്കൊണ്ടിരുന്ന സംഘത്തെ കുവൈത്ത് അധികൃതർ പിടികൂടി. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നിർദ്ദേശപ്രകാരമുള്ള സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ്.
റെസിഡൻസി ആൻഡ് നാഷണാലിറ്റി അഫയേഴ്സ് സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി ഇൻവെസ്റ്റിഗേഷൻസ് ആണ് ഈ ശൃംഖലയെ പിടികൂടിയത്. കുവൈത്ത് സർക്കാർ രേഖകൾ വ്യാജമായി നിർമ്മിക്കുന്നതിൽ ഈ സംഘം വിദഗ്ധരായിരുന്നു. അഭയം തേടുന്നതിനോ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കുന്നതിനോ വേണ്ടി ഈ വ്യാജരേഖകൾ ഉപയോഗിച്ച് ഷെങ്കൻ വിസകൾ ഉൾപ്പെടെയുള്ള യൂറോപ്യൻ വിസകൾ സംഘടിപ്പിച്ചു നൽകുകയായിരുന്നു ഇവരുടെ രീതി. ഈജിപ്ത് സന്ദർശന വേളയിൽ ഉഭയകക്ഷി സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ നീക്കമെന്നും അധികൃതർ അറിയിച്ചു.
