
പത്തനംതിട്ട: ആന്ധ്ര സംസ്ഥാനത്ത് നിന്നും ദർശനത്തിനായെത്തിയ അയ്യപ്പഭക്തൻമാരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ ഡോളി തൊഴിലാളികൾ അറസ്റ്റിലായി.വണ്ടിപ്പെരിയാർ മഞ്ചുമല എന്ന സ്ഥലത്ത് ഗ്രാംബി എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന വിനോജിത്ത് (35),കുമളി ചെങ്കറ എസ്റ്റേറ്റിലെ ലയത്തിൽ താമസിക്കുന്ന സുമൻരാജ്, (34), ഇടുക്കി പാമ്പനാർ സ്വദേശിയായ ലക്ഷ്മി കോവിലിൽ സന്തോഷ് (49),പെരുവന്താനം സ്വദേശിയായ കല്ലും കുന്നേൽ ഗിരീഷ്, (34) എന്നിവരാണ് അറസ്റ്റിലായത്.
പമ്പയിൽ നിന്നും ഡോളിയിൽ ശബരിമല സന്നിധാനത്തെത്തിച്ച് തിരികെ പമ്പയിലെത്തിക്കുന്നതിന് ദേവസ്വം ബോർഡ് നിശ്ചയിച്ചിട്ടുളള അനുവദനീയ തുകയായ 12,500 കൂടാതെ 11,500 രൂപ കൂടി അധികമായി കൈപ്പറ്റി കബളിപ്പിച്ചെടുക്കുകയായിരുന്നു. ആന്ധ്രാ ഗുണ്ടൂർ സ്വദേശിയായ വീരങ്കി സാംബവശിവ (42) യാണ് ഡോളിക്കാരുടെ തട്ടിപ്പിനിരയായത്. സംഭവത്തിൽ പമ്പ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കിരൺ വി.എസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത വിവരമറിഞ്ഞ് കടന്നുകളയാൻ ശ്രമിച്ച പ്രതികളെ പമ്പ പൊലീസ് ഇൻസ്പെക്ടർ മനോജ് സി.കെ, സബ് ഇൻസ്പെക്ടർ കിരൺ വി.എസ് , സീനിയർ സിവിൽ പൊലീസ് ഓഫീസർ ജസ്റ്റിൻരാജ് എന്നിവരടങ്ങിയ സംഘം പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ മാസവും ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാരെ കബളിപ്പിച്ച് പൈസ തട്ടിയെടുത്ത രണ്ട് ഡോളി തൊഴിലാളികളെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു. ശബരിമലയിൽ ഡോളി തൊഴിലാളികളായി ജോലിനോക്കുന്ന പീരുമേട് സ്വദേശികളായ സ്വദേശി കണ്ണൻ (31), രഘു ആർ(27) എന്നിവരാണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ തുലാമാസ പൂജയ്ക്കിടെ ശബരിമലയിൽ ദർശനത്തിന് എത്തിയ കാസർഗോഡ് സ്വദേശികളുടെ സംഘത്തെയാണ് ഇവർ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. ഒക്ടോബർ മാസം 18 ന് ശബരിമലയിൽ തിരക്കുമൂലം തീർത്ഥാടകരെ നിയന്ത്രിച്ചിരുന്ന സമയത്ത് കൂടുതൽ സമയം ക്യൂവിൽ നിൽക്കാതെ കൂട്ടി കൊണ്ടുപോയി ശബരിമലയിൽ ദർശനം നടത്തി തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 10000 രൂപ വാങ്ങി വാവര് നടക്ക് സമീപത്ത് എത്തിച്ചശേഷം കടന്നുകളയുകയായിരുന്നു.


