
കാസർകോട്: വേനൽ കാലം എത്തും മുമ്പേ തീ അണയ്ക്കാൻ ഓടി കിതച്ച് അഗ്നിരക്ഷാ സേന. കാസർകോട് ജില്ലയിൽ നാലു സ്ഥലങ്ങളിൽ ആണ് തിങ്കളാഴ്ച അഗ്നിബാധ ഉണ്ടായത്. രാവിലെ 10.30 ഓടുകൂടിയായിരുന്നു ആദ്യ തീപിടുത്തം. അത് അണച്ചു തീരുമ്പോഴേക്കും രണ്ടാമത്തെ തീപ്പിടുത്തം. അങ്ങനെ 6 മണിക്കൂറിനുള്ളിൽ കാസർകോട് അഗ്നിരക്ഷാ സേന തീ അണച്ചത് നാലു സ്ഥലങ്ങളിലാണ്. വാഹനങ്ങൾ കയറാത്ത സ്ഥലങ്ങളിൽ പച്ചില കൊണ്ടും ഫയർ ബീറ്റുകൊണ്ടുമാണ് തീ അണച്ചത്. അനന്തപുരം ഇൻഡസ്ട്രിയൽ ഏരിയയിലെ സ്വകാര്യ വ്യക്തിയുടെ ഒരേക്കർ സ്ഥലത്തെ പുല്ലിനും അടിക്കാടുകൾക്കും തീ പിടിക്കുകയായിരുന്നു. സേനാംഗങ്ങൾ തീയണച്ചു കൊണ്ടിരിക്കെയാണ് അടുത്ത വിളി വരുന്നത്. സീതാംഗോളി കിൻഫ്ര പാർക്കിന് എതിർവശത്തായി സ്വകാര്യ വ്യക്തിയുടെ അഞ്ചേക്കർ സ്ഥലത്തെ പുല്ലിനും അടിക്കാടിനും, അക്കേഷ്യ മരങ്ങൾക്കും തീപിടിക്കുകയായിരുന്നു.
വാഹനങ്ങൾ കയറാത്ത സ്ഥലങ്ങളിൽ പച്ചില കൊണ്ടും ഫയർ ബീറ്റുകൊണ്ടും തീ അണച്ചു
തീ അണച്ച് നിലയത്തിൽ എത്തുമ്പോഴേക്കും സീതാംഗോളി പെർള റോഡരികിലെ കുന്നിൻ ചെരുവിൽ തീപിടിച്ചു എന്ന സന്ദേശം വരികയും സേന അവിടെയെത്തി തീ അണയ്ക്കുകയും ചെയ്തു. വൈകുന്നേരത്തോടുകൂടി സീതാംഗോളി ബദിയടുക്ക റോഡിന് സമീപത്തായി കുന്നിൻ ചെരുവിൽ തീപിടിച്ച സന്ദേശം ലഭിക്കുകയും സേന സംഭവ സ്ഥലത്ത് എത്തി തീ അണക്കുകയും ചെയ്തു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ആർ .വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ സീനിയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം രമേശ്, എച്ച് .ഉമേഷന്, അമൽരാജ്, ജിത്തു തോമസ്, ഫയർ വുമൺ അരുണ, ശ്രീജിഷ, ഹോം ഗാർഡ് മാരായ വിജിത്ത് നാഥ്, ഉണ്ണികൃഷ്ണൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
മിക്ക സംഭവങ്ങളും സാമൂഹിക വിരുദ്ധർ മനപ്പൂർവ്വം തീ ഇടുന്നതായി സംശയിക്കുന്നതായാണ് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. പാറ പോലുള്ള സ്ഥലങ്ങളിൽ തീ പിടിക്കുമ്പോൾ അതിവേഗം പടർന്നു പിടിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. കാസർകോട് ജില്ലയിൽ അഞ്ചു യൂണിറ്റ് അഗ്നിരക്ഷാ സേനയാണ് ഉള്ളത്. ഇപ്പോൾ ശബരിമല ഡ്യൂട്ടിയിലേക്ക് പലരും മാറിയതിനാൽ ജീവനക്കാരുടെ കുറവുണ്ടെന്നാണ് നിലവിൽ ഡ്യൂട്ടിയിലുള്ളവർ വിശദമാക്കുന്നത്.


