
ലക്നൗ∙ കാൻപുരിൽ 14 വയസ്സുകാരിയായ ഒരു വർഷം തുടർച്ചയായി ബലാത്സംഗം ചെയ്ത് പിതാവും മുത്തച്ഛനും അമ്മാവനും. പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയതിനു പിന്നാലെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ മൂവരും അറസ്റ്റിലായി. ബന്ധുവായ സ്ത്രീയോടൊപ്പമാണ് പെൺകുട്ടി പരാതിയുമായി ബിദുന പൊലീസ് സ്റ്റേഷനിൽ എത്തിയത്.
ഒരു വർഷമായി പിതാവും മുത്തച്ഛനും അമ്മാവനും തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെന്ന് പൊലീസ് സൂപ്രണ്ട് അലോക് മിശ്ര പറഞ്ഞു.
പ്രഥമദൃഷ്ട്യാ പെൺകുട്ടി രണ്ടു മാസം ഗർഭിണിയാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പോക്സോ കേസിനു പുറമെ ഭാരതീയ ന്യായ് സംഹിതയിലെ 64 (എഫ്), 65 (1), 232 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
