ന്യൂഡൽഹി: രാജ്യമെമ്പാടുമുള്ള കർഷകരോട് ഡലഹിയിലേക്കെത്താൻ ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ. തിങ്കളാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തും. ഡൽഹി-ആഗ്ര ദേശിയപാതയും ഉപരോധിക്കും. ശനിയാഴ്ച ജില്ലാകേന്ദ്രങ്ങൾ ഉപരോധിക്കും.
പ്രക്ഷോഭം കടുപ്പിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചിരിക്കുകയാണ്. ഈ മാസം പതിനാലിന് സംസ്ഥാന അടിസ്ഥാനത്തിൽ പ്രതിഷേധപ്രകടനങ്ങൾ നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം. ധർണ നടത്തും. സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തും.
കോർപറേറ്റുകൾക്കെതിരെയുള്ള സമരമായി ഇതിനെ മാറ്റുമെന്നും കർഷക നേതാക്കൾ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ കോർപറേറ്റ് അനുകൂല നിലപാടുകൾ തുറന്നു കാട്ടും. ജിയോ സിം അടക്കം സേവനങ്ങൾ ബഹിഷ്ക്കരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. കോർപറേറ്റുകളുടെ ഉത്പന്നങ്ങളും സേവനങ്ങളും ബഹിഷ്ക്കരിക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
ഡൽഹിയിലേക്കുള്ള കർഷക മാർച്ചിന് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പിന്തുണ തേടിയിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച ബിജെപി ഓഫിസുകളും ഉപരോധിക്കും.