ദില്ലി: കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്കെതിരെ സിംഘുവിൽ ഒരു വിഭാഗം പ്രതിഷേധക്കാർ .കർഷകരുടെ സമരവേദിയിലെത്തിയ പ്രതിഷേധക്കാർ സമരവേദികളിൽ ചിലത് തല്ലിപ്പൊളിച്ചു .പ്രദേശത്ത് കർഷകരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. സ്ഥലത്ത് കല്ലേറും സംഘർഷാവസ്ഥയും നിലനിൽക്കുകയാണ്.പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു .
കർഷകർ സമരം ചെയ്യുന്ന വേദിയിലേക്ക് ബാരിക്കേഡുകൾ മറികടന്നാണ് ഒരു വിഭാഗം കൂട്ടം ചേർന്ന് എത്തിയത്. സമരവേദിക്ക് സമീപത്ത് നിലയുറച്ച കേന്ദ്രസേനയോ പൊലീസോ കാര്യമായി തടയാതിരുന്നതിനെ തുടർന്നാണ് ഈ പ്രതിഷേധക്കാർ സമരം ചെയ്യുന്ന കർഷകരുടെ അരികിലേക്ക് എത്തിച്ചേർന്നത്.
കർഷകരുടെ പാത്രങ്ങളും ടെന്റുകളും മറ്റ് സാധനങ്ങളടക്കം പ്രതിഷേധക്കാർ നശിപ്പിച്ചു. ഇവർ കർഷകരോ നാട്ടുകാരോ അല്ലെന്നാണ് വിവരം . പ്രതിഷേധക്കാരെ പൊലീസ് പിന്നീട് ഇടപെട്ട് നീക്കി. പിന്നാലെ കർഷകർ സമരം ചെയ്യുന്ന ഇടത്തേക്ക് കൂടുതൽ പൊലീസ് നീങ്ങി. പൊലീസ് നടപടിയ്ക്കുള്ള സാധ്യതയും സാഹചര്യവുമാണ് സ്ഥലത്ത് നിലനിൽക്കുന്നത്. മാധ്യമങ്ങളെയടക്കം ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്നും പൊലീസ് ഇടപെട്ട് ഒരു ഘട്ടത്തിൽ തടയുന്ന സാഹചര്യവും ഉണ്ടായി.
അതേ സമയം പൊലീസ് കർഷകർക്ക് എതിരെ വന്ന പ്രതിഷേധക്കാരെ തടഞ്ഞില്ലെന്നും അതാണ് സംഘർഷത്തിലേക്ക് കടന്നതെന്നും കർഷക നേതാക്കൾ പ്രതികരിച്ചു. സമരം തുടരുമെന്നും ഭയപ്പെട്ട് പിൻമാറില്ലെന്നും നേതാക്കൾ പ്രതികരിച്ചു. പൊലീസ് നിയന്ത്രിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച യും ആവശ്യപ്പെട്ടു.