ഏലൂര്‍ : എറണാകുളം മഞ്ഞുമ്മലിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. ഏലൂര്‍ ഇന്‍സ്പെക്ടര്‍ മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആണ് യുപിയില്‍ നിന്ന് കേസിലെ രണ്ടാം പ്രതിയായ യുപി സ്വദേശിയായ ഹാറൂണിനെ പിടികൂടിയത്. 14കാരിയായ പെണ്‍കുട്ടിയുടെ വീടിനോടു ചേര്‍ന്നുള്ള വാടകമുറിയില്‍ താമസിക്കുന്നവരായിരുന്നു പ്രതികള്‍ എല്ലാവരും. മാര്‍ച്ച് മുതലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. മഞ്ഞുമ്മല്‍, കുന്നുംപുറം, ഇടപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലായി കൊണ്ടുപോയി പലതവണ പീഡിപ്പിച്ചിരുന്നു. സംഭവത്തിലുള്‍പ്പെട്ട 6 യുപി സ്വദേശികളില്‍ 3 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നും അഞ്ചും പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.


