പാലക്കാട്: പാലക്കാട് ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ എട്ടംഗ സംഘമാണെന്ന് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. കൊലപാതകത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിലും പിന്നീട് ഷാജഹാന്റെ വീട്ടിലെയും പൊതുദർശനത്തിന് ശേഷം കല്ലേപ്പുള്ളി ജുമാമസ്ജിദിൽ സംസ്കരിച്ചു.
പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഷാജഹാന്റെ മൃതദേഹം വിലാപയാത്രയായി കല്ലേപ്പുള്ളിയിൽ എത്തിച്ചു. ജനപ്രതിനിധികളും നൂറുകണക്കിന് പ്രവർത്തകരും അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹം കുന്നങ്കാടിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയി.
ബന്ധുക്കളും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് വീട്ടിൽ അന്തിമോപചാരം അർപ്പിച്ചത്. ഷാജഹാന്റെ മൃതദേഹം വൈകിട്ട് മൂന്നിന് കല്ലേപ്പുള്ളി ജുമാമസ്ജിദിൽ ഖബറടക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് കല്ലേപ്പുള്ളിയിലും കൊട്ടേക്കാടും കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.