
സുൽത്താൻ ബത്തേരി: വയനാട് ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും മരണത്തിൽ ആത്മഹത്യാപ്രേരണയ്ക്ക് പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം 27ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെയാണ് പ്രേരണാവകുപ്പുകൂടി ചേർത്തത്.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെകെ. ഗോപിനാഥൻ, മുൻ ഡി.സി.സി. പ്രസിഡന്റ് അന്തരിച്ച പി.വി. ബാലചന്ദ്രൻ എന്നിവരുടെ പേരുകളാണ് കത്തിലുള്ളത്. നിലവിൽ ഇവരെ പ്രതിചേർത്തിട്ടില്ല.
അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തു. വിജയന്റെ മരണത്തെത്തുടർന്ന് ഉയർന്ന നിയമന അഴിമതി ആരോപണങ്ങളിൽ പോലീസ് ആദ്യമായാണ് കേസ് റജിസ്റ്റർ ചെയ്തത്. വിജയനും പ്രതിപ്പട്ടികയിലുണ്ട്. നെൻമേനി പത്രോസ്, പുൽപ്പള്ളി വി.കെ. സായൂജ് എന്നിവരുടെ പരാതികളിലാണ് കേസ് റജിസ്റ്റർ ചെയ്തത്. വിജയന്റെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം പരിശോധിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
