ന്യൂഡൽഹി: കൊവിഡ് ഭീതിയും എബോള ഭീഷണിയും കെട്ടടങ്ങുന്നതിനു മുമ്പ് പുതിയ വൈറസ് കണ്ടെത്തി. മാർബർഗ് വൈറസ് എന്ന് പേരിട്ടിരിക്കുന്ന ഈ വൈറസ് പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയയിലാണ് ആദ്യമായി കണ്ടെത്തിയത് . വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ വൈറസ് പിടിപെടുന്നവരിൽ മരണസാദ്ധ്യത 24 മുതൽ 88 ശതമാനം വരെയാണെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു.
ഗ്വാക്കൊഡോയിൽ ഓഗസ്റ്റ് രണ്ടിന് മരണപ്പെട്ട രോഗിയുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് മാര്‍ബര്‍ഗ് വൈറസിന്റെ സാന്നിദ്ധ്യം ആദ്യമായി സ്ഥിരീകരിക്കുന്നത്. റൗസെറ്റസ് വിഭാഗത്തിൽപെടുന്ന വവ്വാലുകളിൽ നിന്നാണ് ഈ വൈറസ് പകരാൻ സാദ്ധ്യത കൂടുതൽ. വൈറസ് ബാധിച്ച മനുഷ്യരുടെ ശരീരസ്രവങ്ങളിൽ നിന്നും മറ്റുള്ളവരിലേക്ക് ഈ വൈറസ് പകരും. വൈറസ് സ്ഥിരീകരിക്കപ്പെട്ട പ്രദേശങ്ങളിൽ രോഗഭീഷണി വളരെ കൂടുതലാണെങ്കിലും ആഗോള തലത്തില്‍ വലിയ ഭീഷണിയുണ്ടാകാൻ സാദ്ധ്യത കുറവാണെന്നും അനാവശ്യ ഭയം ഇതിന്റെ പേരിൽ വേണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
പെട്ടെന്നുള്ള കടുത്ത പനി, തലവേദന, ശാരീരിക അസ്വസ്ഥതകൾ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. വൈറസിനെതിരേ ഫലപ്രദമായ മരുന്നോ അംഗീകൃത വാക്സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല.
