
ദില്ലി: പാക്കിസ്ഥാനി യുവതിയെ വിവാഹം കഴിച്ച വിവരം മറച്ചുവെച്ചതിന് സിആർപിഎഫ് ജവാനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ജമ്മു സ്വദേശി മുനീർ അഹമ്മദിനെയാണ് സേനയിൽ നിന്ന് പിരിച്ചുവിട്ടത്. ജവാന്റെ പ്രവൃത്തി സേനയുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഹാനികരവും എന്ന് കണ്ടെത്തിയാണ് പിരിച്ചുവിട്ടത്. തിരികെ പാക്കിസ്ഥാനിലേക്ക് അയക്കരുതെന്ന് ആവശ്യപ്പെട്ട് ജവാന്റെ ഭാര്യ ജമ്മു കാശ്മീർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതോടെ ജവാന്റെ ഭാര്യക്ക് താൽക്കാലികമായി ഇന്ത്യയിൽ തുടരാൻ അനുമതി ലഭിക്കുകയും ചെയ്തു. വിഷയം കോടതിയിൽ എത്തിയതോടെയാണ് ജവാനുമായി പാക്കിസ്ഥാനി യുവതിയുടെ വിവാഹം കഴിഞ്ഞ വിവരം പുറത്തറിയുന്നത്. ഇതിന് പിന്നാലെയാണ് ജവാനെ സേനയിൽ നിന്ന് പിരിച്ചുവിട്ടത്.
