
വിവാഹ വാഗ്ദാനം നൽകി സ്ത്രീകളിൽ നിന്നും ലക്ഷങ്ങളും ,ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും കോടികൾ കട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ. ആലപ്പുഴ,കായംകുളം, ചെട്ടികുളങ്ങര ഇലഞ്ഞിവിള വീട്ടിൽ ബിജു ബാലൻ( 55 ) , ഭാര്യ. കായംകുളം ചിറക്കടവ് വല്ലൻ തറയിൽ വീട്ടിൽ രശ്മി ബിജു ( 44 )എന്നാവരെയാണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇവരുടെ തട്ടിപ്പുകളിൽ പ്രധാനമായും ഗൾഫ് രാജ്യങ്ങളിൽ വ്യാജ കമ്പനികൾ രൂപീകരിച്ച് അവരുടെ പേരിൽ സാധനങ്ങൾ വാങ്ങിക്കൂട്ടുകയും പിന്നീട് അവ മറിച്ച് വിറ്റ് കമ്പനി പൂട്ടുകയും ചെയ്യുകയായിരുന്നു ഇവരുടെ പ്രധാന തട്ടിപ്പ്.
ബഹ്റൈനിൽ കമ്പനി തുടങ്ങി ആളുകളെ പറ്റിക്കുകയും, ആ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവർക്ക് ശമ്പളം നൽകാതെയും പറ്റിച്ചു.
കൂടാതെ ഓസ്ട്രേലിയയിൽ ജോലിയും സിറ്റിസൺ ഷിപ്പും വാഗ്ദാനം നൽകിയും പലരുടെ പക്കൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ട്. ഓസ്ട്രേലിയയിൽ ജോലിയും സിറ്റിസൺഷിപ്പും വാഗ്ദാനം നൽകി ബിജു എന്നയാളുടെ പക്കൽ നിന്നും പത്തരലക്ഷം രൂപ കൈപ്പറ്റുകയും ഇതിന് എഗ്രിമെന്റും നൽകിയിരുന്നു. തട്ടിപ്പിനിരയായവർ നൽകിയ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെപിടികൂടാനായില്ല.
ഇവർ എറണാകുളം മരടിൽ ഒളിവിൽ താമസിക്കുന്നതായി ഇന്നലെ പൂയപ്പള്ളി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മരടിലെത്തിയ പോലീസ് അവിടെ ഒരു വാടകവീട്ടിൽ നിന്നും ഇരുവരെയും പിടികൂടുകയായിരുന്നു. പോലീസ് നടത്തിയഅന്വേഷത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ്റ്റേഷൻ പരിധിയിൽ ഒരു സ്ത്രീയുടെ പക്കൽ നിന്നും വിവാഹ വാഗ്ദാനം നൽകി 15 ലക്ഷം തട്ടിയെടുത്തതിനും , എറണാകുളം സ്വദേശിയുടെ പകൽ നിന്നും ഖത്തറിൽ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് 20 ലക്ഷം രൂപയും , കണ്ണൂർ പഴയങ്ങാടിയിൽ ഒരാളുടെ പക്കൽ നിന്നും ബിസിനസ് തുടങ്ങുന്നതിനായി ലക്ഷങ്ങളും , ചവറയിൽ നിന്നുള്ള ഷാനുജ യുടെ പക്കൽ നിന്നും 13 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്.
കോഴിക്കോട്ടുള്ള ഒരു സ്ത്രീയോട് വിവാഹവാഗ്ദാനം നൽകി അവരുടെ പേരിലുള്ള വസ്തു വിറ്റ വകയിൽ ലഭിച്ച 85 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കോടതിയിൽ കേസ് നൽകിയിട്ടുണ്ട്. കൂടുതലും തട്ടിപ്പിനിരയായത് സ്ത്രീകളാണെന്നാണ് ലഭിക്കുന്ന വിവരം. അവിവാഹ തരായ സ്ത്രീകളോട് ചങ്ങാത്തം കൂടി വിവാഹ വാഗ്ദാനം നൽകിയാണ് കൂടുതലായി തട്ടിപ്പ് നടത്തിയിട്ടുള്ളത്. ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പിന് മെസ് തുടങ്ങാമെന്ന് പറഞ്ഞ് കായംകുളം സ്വദേശിയിൽ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കായംകുളം പോലീസ് സ്റ്റേഷനിൽ പരാതിയുണ്ട്. തട്ടിപ്പിനിരയായത് കൂടുതലും സ്ത്രീകളായതിനാൽ പലരും മാനഭയം കാരണം പരാതിനൽകിയിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്.ആരെങ്കിലും ഇയാൾക്കെതിരെ പരാതി നൽകുമെന്ന് പറഞ്ഞാലുടൻ ഇയാൾ ആയുധങ്ങളുപയോഗിച്ച് സ്വയം ദേഹത്ത് മുറിവുകളുണ്ടാക്കുകയും പരാതിക്കാർക്കെതിരെ പോലീസിൽ പരാതി നൽകുകയുമാണ് പതിവെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. ഇവർ പോലീസിന്റെ പിടിയിലായതായി അറിഞ്ഞ് കൂടുതൽ ആളുകൾ പരാതിയിയായി സ്റ്റേഷനുകളിൽ എത്തുന്നുണ്ട്. സംസ്ഥാനത്തുടനീളം 10 കോടിയിലധികം രൂപ തട്ടിയെടുത്തതിന് പരാതികൾ ലഭിച്ചിട്ടുണ്ട്. കൂടാതെ കണ്ണൂർ, മലപ്പുറം കോഴിക്കോട് തുടങ്ങി പല ജില്ലകളിലും നിരവധി പരാതികൾ ലഭിക്കുന്നതായി പോലീസ് പറഞ്ഞു.


